കോവിഡ് കീഴടക്കി, പതിവ് തെറ്റിച്ചില്ല, മരിക്കുന്നതിന് മുന്‍പ് ജന്‍മദിനാശംസ പത്രങ്ങളില്‍; സുഹൃത്തിന്റെ വേര്‍പാടില്‍ കണ്ണീരോടെ കെ വി തോമസ്

പത്തുവര്‍ഷങ്ങളായി തുടര്‍ച്ചയായി ഇങ്ങനെ പത്രത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ കിട്ടുന്നുണ്ട്. ഇനി അതുണ്ടാകില്ല
കെ വി തോമസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം
കെ വി തോമസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം


കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ കെ വിതോമസിന്റെ ജന്‍മദിനമാണ് ഇന്ന്. എന്നാല്‍ വര്‍ഷങ്ങളായി തനിക്ക് ജന്‍മിദിനാശംകള്‍ നേരുന്ന സുഹൃത്തിന്റെ വേര്‍പാടിന്റെ വേദനയിലാണ് അദ്ദേഹം. 

പത്തുവര്‍ഷങ്ങളായി തുടര്‍ച്ചയായി ഇങ്ങനെ പത്രത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ കിട്ടുന്നുണ്ട്. ഇനി അതുണ്ടാകില്ല.ഇത്തവണ വന്ന ആശംസകള്‍ കാണുന്നതിന് മുമ്പേ കെ വി തോമസിന് ആ സുഹൃത്തിനെ നഷ്ടപ്പെട്ടു. വര്‍ഷങ്ങളായി താന്‍ തുടര്‍ന്നുവരുന്ന ആശംസാ പരസ്യം ഇത്തവണയും പത്രത്തില്‍ വരുമെന്ന് ഉറപ്പാക്കിയ ശേഷമാണ് ഹൈദരാബാദ് സ്വദേശിയായ മെരുകാ രാജേശ്വര റാവു മരണത്തിന് കീഴടങ്ങിയത്. 

വ്യാഴാഴ്ചയാണ് 48-കാരനായ കോണ്‍ഗ്രസ് നേതാവ് മെരുകാ രാജേശ്വര റാവു കോവിഡ് ബാധിച്ച് മരിച്ചത്. അദ്ദേഹത്തെക്കുറിച്ച് കെ വി തോമസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ: 

ദി ലാസ്റ്റ് വിഷ്.

ഇന്നെന്റെ പിറന്നാളാണ്.  വളരെ വേദനിപ്പിക്കുന്ന ഒരു ദിവസം കൂടിയാണിന്ന്. ദേശീയ പത്രങ്ങളില്‍ എനിക്കുള്ള പിറന്നാള്‍ ആശംസകള്‍ ഫോട്ടോ സഹിതം അച്ചടിച്ചു വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി  മുടക്കമില്ലാതെ ഈ ആശംസ നല്‍കി കൊണ്ടിരിക്കുന്നത് ഹൈദരാബാദിലെ നാല്പത്തിയെട്ടുകാരനായ എന്റെ യുവ സുഹൃത്ത് മെരുകാ രാജേശ്വര റാവു ആയിരുന്നു. ഞാനും റാവുവുമായി നില്ക്കുന്ന ഒരു ചിത്രവും ആശംസയും. അതായിരുന്നു പതിവ്. ഊര്‍ജ്ജസ്വലനായ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന റാവു ആന്ധ്രയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര പോരാളിയുമായിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച റാവുവിനെ ഞങ്ങളില്‍ നിന്നു കോവിഡ് തട്ടിയെടുത്തു. പക്ഷെ, ഈ പിറന്നാള്‍ ദിനത്തിലും എനിക്കുള്ള  ആശംസ മുടങ്ങിയില്ല. കോവിഡു ബാധിതനാകുന്നതിനു തൊട്ടു മുന്‍പ് റാവു അത് ഏര്‍പ്പാട് ചെയ്തിരുന്നു. അത് ഇന്ന് അച്ചടിച്ചു വന്നിരിക്കുന്നു. കണ്ണുനീരോടെയാണ് ഞാനത് വായിച്ചത്.

മെരുകാ രാജേശ്വര റാവു എറ്റെടുത്ത് നടപ്പാക്കിയിരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി ഞാനുള്‍പ്പടെയുള്ള സുഹൃത്തുക്കള്‍ മുന്നോട്ടു കൊണ്ടു പോകും.റാവു എന്നോട് പ്രകടിപ്പിച്ചിട്ടുള്ള നിസ്വാര്‍ത്ഥ സ്‌നേഹത്തിനു മുന്നില്‍ ബാഷ്പാജ്ഞലി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com