18-45 വയസ്സുകാര്‍ക്ക്‌ ഓര്‍ഡര്‍ ചെയ്ത വാക്‌സിന്‍ അവര്‍ക്കുതന്നെ, മുൻ​ഗണനാക്രമം വിശദീകരിച്ച് മുഖ്യമന്ത്രി 

മുന്‍ഗണന വിഭാഗക്കാരുടെ എണ്ണം കണക്കാക്കി വാക്‌സിന്‍ കൊടുക്കുന്നത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: 18-45 വയസ്സ് പ്രായക്കാരിൽ മുന്‍ഗണന വിഭാഗക്കാരുടെ എണ്ണം കണക്കാക്കി വാക്‌സിന്‍ കൊടുക്കുന്നത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഭാ​ഗത്തിലെ മറ്റ് രോഗമുള്ളവര്‍ക്ക് ഉടന്‍ വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങിയ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച് കോവിഡ് അവലോകന യോ​ഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം. എന്നാല്‍ ഈ ഘട്ടത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ മാത്രം വാക്‌സിന്‍ ലഭ്യമല്ല. 18-45 വയസ്സ് പ്രായമുള്ളവര്‍ക്ക് ഓര്‍ഡര്‍ ചെയ്ത വാക്‌സിന്‍ അവര്‍ക്ക് തന്നെ നല്‍കും. ഇക്കാര്യത്തില്‍ മുന്‍ഗണന ആവശ്യം വരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

45 വയ്സസ്സിനു മുകളിലുള്ളവർക്കുള്ള വാക്സിൻ കേന്ദ്ര സർക്കാർ ലഭ്യമാക്കും എന്നാണ് പുതിയ വാക്സിൻ നയത്തിൽ വ്യക്തമാക്കുന്നത്. കേരളത്തിൽ 45 വയസ്സിനു മുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. അവർക്ക് രണ്ടു ഡോസ് വീതം നൽകണമെങ്കിൽ 2.26 കോടി ഡോസ് വാക്സിൻ നമുക്ക് ലഭിക്കണം. കോവിഡ് തരംഗത്തിൻ്റെ നിലവിലെ വ്യാപനവേഗതയുടെ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറച്ചു നിർത്താൻ 45 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കണം. അതുകൊണ്ട്, കേരളത്തിനർഹമായ വാക്സിനുകൾ എത്രയും വേഗത്തിൽ ലഭ്യമാക്കണം എന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നിരവധി തവണ ഔദ്യോഗികമായി തന്നെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com