തിരുവനന്തപുരം; ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിലൂടെ യാത്ര ചെയ്യാൻ പൊലീസിന്റെ ഇ പാസ് നിർബന്ധമാണ്. അടിയന്തര ആവശ്യത്തിനുള്ള യാത്രയ്ക്കായാണ് പാസ് അനുവദിക്കുന്നത്. ഇപ്പോൾ അപേക്ഷയ്ക്കൊപ്പം യാത്ര അടിയന്തര ആവശ്യത്തിനാണെന്ന് ബോധ്യപ്പെടുത്താനുള്ള രേഖകൾ കൂടി അപ്‍ലോഡ് ചെയ്യാൻ സൗകര്യമൊരുങ്ങുന്നു. ഇത് ഇന്നു മുതൽ പ്രാബല്യത്തിൽ വന്നേക്കും.
പാസിനു വേണ്ടി രേഖകൾ അപ് ലോഡ് ചെയ്യണമെന്ന് നിർബന്ധമില്ല. എന്നാൽ രേഖ നൽകിയാൽ അതുകൂടി പരിഗണിച്ചായിരിക്കും പാസ് നൽകുന്നത്. ഇതുവരെ യാത്രയുടെ ഉദ്ദേശ്യം ചുരുങ്ങിയ വാക്കുകളിൽ കുറിക്കാനുള്ള സൗകര്യം മാത്രമാണുണ്ടായിരുന്നത്. അപേക്ഷ അംഗീകരിച്ചാൽ ഇനി മുതൽ ഫോണിൽ എസ്എംഎസും ലഭിക്കും. ആദ്യഘട്ടത്തിൽ സാങ്കേതിക തടസ്സങ്ങൾ മൂലം എസ്എംഎസ് സേവനമുണ്ടായിരുന്നില്ല. അപേക്ഷ തള്ളിയാൽ എസ്എംഎസ് ലഭിക്കില്ല. pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് പാസ് എടുക്കേണ്ടത്.
അതിനിടെ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ യാത്രാപാസ്സ് നല്‍കാന്‍ പാടുള്ളുവെന്ന് പൊലീസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. ശനിയാഴ്ച സൈറ്റ് പ്രവർത്തനക്ഷമമായി 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും അപേക്ഷകര്‍ക്ക് പാസ് നല്‍കുന്നത് ലോക്ഡൗണിന്റെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. അതിനാല്‍ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ പാസ് നല്‍കാവൂ എന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ