കേരളത്തിനുള്ള മെഡിക്കല്‍ ഓക്‌സിജന്‍ വിഹിതം കൂട്ടി കേന്ദ്രസര്‍ക്കാര്‍; 450 ടണ്‍ ആക്കണമെന്ന് മുഖ്യമന്ത്രി

പ്രതിദിന വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കേരളത്തിനുള്ള മെഡിക്കല്‍ ഓക്‌സിജന്‍ വിഹിതം കൂട്ടി കേന്ദ്രസര്‍ക്കാര്‍. പ്രതിദിനം 150 ടണ്ണില്‍ നിന്ന് 358 ടണ്‍ ആക്കിയാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനങ്ങള്‍ക്ക് ഈ മാസം ആകെ 7.2 കോടി ഡോസ് വാക്‌സീന്‍ നല്‍കുമെന്നും കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 216 കോടി വാക്‌സിന്‍ രാജ്യത്ത് ലഭ്യമാക്കും. സ്പുട്‌നിക് വാക്‌സിന്റെ 15.6 കോടി ഡോസ് ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു.  

അതേസമയം കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി 300 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ലഭ്യമാക്കണമെന്നും പ്രതിദിന വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. 

ദിനംപ്രതി 212.34 ടണ്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയാണ് കേരളത്തിനുള്ളത്. ഓക്‌സിജന്‍ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ പ്രതിദിന ആവശ്യം 423.6 ടണ്‍ വരെ ഉയരാമെന്നാണ് ശാസ്ത്രീയ അനുമാനം.  കേരളത്തിലെ ആശുപത്രികളില്‍ ഇപ്പോഴുള്ള ഓക്‌സിജന്‍ സ്റ്റോക്ക് 24 മണിക്കൂര്‍ നേരത്തേക്കുപോലും തികയില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ  സഹായം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കാറ്റും മഴയും ഓക്‌സിജന്‍ പ്ലാന്റുകളിലേക്കും ഫില്ലിംഗ്  സ്റ്റേഷനുകളിലേക്കുമുള്ള വൈദ്യുതിവിതരണം  തടസ്സപ്പെടുത്താന്‍ ഇടയുണ്ട്. ഓക്‌സിജന്‍ വിതരണത്തിന് ഭംഗമുണ്ടാക്കാവുന്ന നിലയില്‍ റോഡ് ഗതാഗതവും തടസ്സപ്പെടാനിടയുണ്ട്.  ഓക്‌സിജന്‍ വിതരണത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ എംപവേഡ്  ഗ്രൂപ്പിന്റെ എല്ലാ തീരുമാനങ്ങളും കേരളം പാലിക്കുന്നുണ്ട്.  കേരളത്തിന്റെ സ്ഥിതി മോശമായിട്ടും കേന്ദ്ര നിര്‍ദ്ദേശ പ്രകാരം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കി വരികയാണെന്നും കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com