24 മണിക്കൂറിനുള്ളില്‍ ടൗട്ടേ ചുഴലിക്കാറ്റ്, തെക്കന്‍ കേരളത്തില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്, ജാഗ്രതാനിര്‍ദേശം

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നാളെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യത
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നാളെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലെയും തെക്കന്‍ കര്‍ണാടകത്തിലെയും തീരത്തോട് ചേര്‍ന്ന് ടൗട്ടേ ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കന്‍ കേരളത്തില്‍ ഇന്നും വടക്കന്‍ കേരളത്തില്‍ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയത്. നേരത്തെ തെക്കന്‍ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചിരുന്നു. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയും കൊല്ലത്തും പത്തനംതിട്ടയിലും മഴ മുന്നറിയിപ്പ് ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചുഴലിക്കാറ്റ് നേരത്തെ രൂപം കൊള്ളുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. നേരത്തെ ഞായറാഴ്ചയാണ് വടക്കന്‍ കേരളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഉള്‍പ്പെടെയുള്ള അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നേരത്തെയാക്കുകയായിരുന്നു. 

നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാക്കിയാണ്് ജാഗ്രതാനിര്‍ദേശം പുതുക്കിയത്. ഇന്ന് തെക്കന്‍ ജില്ലകള്‍ ഒഴികെ മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തമാകും. 12 മണിക്കൂര്‍ കൊണ്ട് അതിതീവ്രമാകും. 24 മണിക്കൂറിനിടെയാണ് ഇത്  ടൗടേ ചുഴലിക്കാറ്റായി മാറുന്നത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍, കടല്‍പ്രക്ഷുബ്ധമായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 9 സംഘത്തെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ പരക്കെ മഴ തുടരുകയാണ്. തെക്കന്‍ കേരളത്തില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരത്ത് കരമനയാര്‍ കരകവിഞ്ഞൊഴുകുകയാണ്. തീരപ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com