കേരളത്തിലെ അവസ്ഥ മോശം; എപ്പോള്‍ വാക്‌സിന്‍ നല്‍കുമെന്ന് അറിയിക്കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം

കേരളത്തിന് ആവശ്യമായ കോവിഡ് വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

കൊച്ചി: കേരളത്തിന് ആവശ്യമായ കോവിഡ് വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. വെള്ളിയാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വാക്‌സിന്‍ വിതരണം  നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

കേന്ദ്രത്തിന്റെ വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണെന്നും മരണസംഖ്യ ഉയരുകയാണെന്നും കണക്കുകള്‍ നിരത്തി ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരളത്തിലെ അവസ്ഥ മനസിലാക്കണമെന്നും ഹൈക്കോടതി കേന്ദ്രത്തെ ഓര്‍മ്മിപ്പിച്ചു. നിലവിലെ രീതിയില്‍ വാക്‌സിന്‍ നല്‍കുകയാണെങ്കില്‍ കുത്തിവെയ്പ് പൂര്‍ത്തിയാവാന്‍ രണ്ടുവര്‍ഷമെങ്കിലും സമയമെടുക്കും.  വാക്‌സിന്‍ നല്‍കുന്നതിനുള്ള സമയക്രമം കേന്ദ്രം അറിയിക്കണമെന്നും കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു. നിലവിലെ സാഹചര്യം പരിഹരിക്കാന്‍ വാക്‌സിന്‍ വേഗത്തില്‍ കിട്ടുകയാണ് വേണ്ടതെന്ന് സംസ്ഥാനം കോടതിയെ ബോധിപ്പിച്ചു.

അതേസമയം വാക്‌സിന്‍ വിതരണം  നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. സുപ്രീംകോടതിയുടെ ദൗത്യസംഘവും വാക്‌സിന്‍ വിതരണം നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com