കൊച്ചി; ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മർദിച്ച അച്ഛൻ അറസ്റ്റിൽ. മട്ടാഞ്ചേരി ചെറലായി കടവിൽ സുധീറാണ് പൊലീസ് പിടിയിലായത്. അമ്മയുടെ പരാതിയിലാണ് നടപടി. തലകുത്തിയും ഒറ്റക്കാലിൽ നിർത്തിയും മകനെ സുധീർ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ അമ്മ തന്നെയാണ് പുറത്തുവിട്ടത്. ഇത് വൈറലായതോടെയാണ് നടപടിയെടുത്തത്.
പറഞ്ഞ കാര്യങ്ങൾ അനുസരിക്കാത്തതിനും വീട്ടിൽ നിന്ന് പുറത്ത് പോയതിനുമാണ് ക്രൂരത. വടികൊണ്ട് പലതവണ കുട്ടിയെ മർദിക്കുന്നത് കണ്ടതോടെ അമ്മ തടയുകയായിരുന്നു. എന്നാൽ, സുധീർ പിന്മാറാൻ തയ്യാറായില്ല. കുട്ടിയെ ഒറ്റക്കാലിൽ നിർത്തി ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. തലകുത്തി നിർത്തിയും ക്രൂരത തുടർന്നു.
വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഫോർട്ട് കൊച്ചി പൊലീസ് കുട്ടിയുടെ വീട്ടിലെത്തി സുധീറിനെ കസ്റ്റഡിയിലെടുത്തു. സുധീർ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടെന്നും ഭാര്യയെയും മർദ്ദിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവരുടെ മൂന്ന് മക്കളിൽ മൂത്തയാളായ കുട്ടി പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. പ്രതി സുധീറിനെ നാളെ കോടതിയിൽ ഹാജരാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ