തിരുവനന്തപുരം: കോവിഡ് വ്യാപനം അതീവ രൂക്ഷമായി തുടരുന്ന നാല് ജില്ലകളിൽ തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ. ഇതിന്റെ മാർഗരേഖ ഇന്ന് പുറത്തിറക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്ചത്തേക്കു കൂടി നീട്ടി.
ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങളാകും ഏർപ്പെടുത്തുക. ഇവിടങ്ങളിൽ കടകൾ രാത്രി ഏഴര വരെ തുറക്കാനാവില്ല. കുറഞ്ഞ സമയത്തേക്ക് മാത്രമാകും കടകൾ തുറക്കുക. പൊലീസ് പാസ് എടുത്തത് കൊണ്ട് മാത്രം എല്ലാ വിഭാഗങ്ങൾക്കും പുറത്തിറങ്ങാനാകില്ല. ഏറ്റവും അവശ്യവിഭാഗങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവാദം ഉണ്ടാകൂ. നിർമ്മാണപ്രവർത്തനങ്ങൾക്ക് വിലക്കുണ്ടാകും.
സംസ്ഥാനത്ത് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി കൊണ്ടുള്ള ഉത്തരവ് ഇന്നലെ പുറത്തിറക്കിയിരുന്നു. എല്ലാ ജില്ലയിലും ടിപിആർ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ മെയ് 23 വരെ നീട്ടിയത്. രോഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നും ടിപിആർ കൂടുതലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഉണ്ടാവുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വിവിധ വകുപ്പുകൾ വിദഗ്ധ സമിതി യോഗത്തിലാണ് ആവശ്യം മുന്നോട്ട് വെച്ചത്. ദുരന്ത നിവാരണ വകുപ്പ്, പൊലീസ് അടക്കമുള്ള വകുപ്പുകളാണ് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ ആവശ്യപ്പെട്ടത്. മൂന്ന് ആഴ്ച എങ്കിലും ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പ് ശുപാര്‍ശ ചെയ്തത്. ഐഎംഎ അടക്കമുള്ളവര്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ