കണ്ണൂർ; വാക്സിൻ ചലഞ്ചിൽ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണം മുഴുവൻ നൽകി മലയാളികളുടെ ഹൃദയം കവർന്ന വ്യക്തിയാണ് ബീഡി തൊഴിലാളിയായ ജനാർദ്ദനൻ. രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം ജനാർദ്ദനനെ തേടിയെത്തിയിരുന്നു. എന്നാൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സത്യപ്രതിജ്ഞാ ചടങ്ങിന് പോകുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജനാർദ്ദനൻ.
തന്നെ ക്ഷണിച്ചതിന് മുഖ്യമന്ത്രിയോട് പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ട്. ഈ സാഹചര്യത്തിൽ യാത്ര ചെയ്യാനില്ല, മനസ് കൊണ്ട് ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള പാസുമായി നിർക്കുന്ന ജനാർദനന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വാക്സീൻ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപയാണ് ജനാർദ്ദനൻ നൽകിയത്. ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായിരുന്ന രണ്ടുലക്ഷം രൂപയും സംഭാവന ചെയ്ത ജനാർദ്ദനനെ മുഖ്യമന്ത്രിയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. പേരുപോലും പുറത്ത് അറിയിക്കാതെയായിരുന്നു വാക്സീൻ ചലഞ്ചിനായി ജനാർദ്ദനൻ പണം നൽകിയത്. അഞ്ച് പതിറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ അധ്വാനത്തിൽ മിച്ചം വന്നതായിരുന്നു 2,00,850 രൂപ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ