കൊല്ലം: ഭാര്യയേയും രണ്ട് മക്കളേയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ഭാര്യയിലുള്ള സംശയമെന്ന് പ്രതിയുടെ മൊഴി. സ്നേഹക്കൂടുതൽ കാരണമാണ് മൂത്തമകളെ കൊലപ്പെടുത്താതിരുന്നത് എന്നും ഇയാൾ പറയുന്നു. കേരളപുരം പൂജപ്പുര ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന എഡ്വേർഡ് ആണ് ഭാര്യയേയും രണ്ട് മക്കളേയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത്.
ഈ മാസം പതിനൊന്നിനാണ് വീടിനുള്ളിൽ ഇവരെ അവശനിലയിൽ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ വർഷയും രണ്ട് വയസുള്ള മകൻ അലനും മൂന്ന് മാസം മാത്രം പ്രായമുള്ള ആരവും പിന്നീട് മരിച്ചു. എഡ്വേർഡിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു എന്നാണ് ഇയാൾ ആരോപിക്കുന്നത്. ഇതിന്റെ പേരിൽ വഴക്ക് പതിവായിരുന്നു. വർഷ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതും ഇയാളുടെ പക കൂട്ടി. എല്ലാവരേയും വിഷം കുത്തിവെച്ചാണ് കൊന്നത്. എന്നാൽ മൂത്തപെൺകുട്ടിയോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് വിഷം നൽകാതിരുന്നത് എന്നും ഇയാൾ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ