തിരുവനന്തപുരം: പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാറിനോടുള്ള വിമുഖത തുടരുന്നു. പതിമൂന്നാം നമ്പർ അപശകുനമായി വിലയിരുത്തി മാറ്റി നിർത്തുന്ന പതിവ് തുടരുകയാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന രണ്ടാം മന്ത്രിസഭ.
കഴിഞ്ഞ മന്ത്രിസഭയുടെ തുടക്കത്തിലും 13ാം നമ്പർ സ്റ്റേറ്റ് കാർ മാറ്റിനിർത്തപ്പെട്ടിരുന്നു. സിപിഐ മന്ത്രി പി തിലോത്തമനായിരുന്നു 13ാം നമ്പർ കാർ ഉപയോഗിക്കേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം 14ാം നമ്പർ കാറിലേക്ക് എത്തി. ഇത് ചർച്ചയായതോടെ ധനമന്ത്രി തോമസ് ഐസക്ക് 13ാം നമ്പർ കാർ ഏറ്റെടുത്തു.
ടൂറിസം വകുപ്പാണ് മന്ത്രിമാർക്കായി കാർ നൽകുന്നത്. പതിമൂന്നാം നമ്പർ കാർ ഇത്തവണ തയ്യാറായിരുന്നു എങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞതിന് ശേഷം ഇത് തെരഞ്ഞെടുക്കാൻ ഒരു മന്ത്രിയും തയ്യാറായില്ല. 2011ലെ യുഡിഎഫ് സർക്കാരിലും 13ാം നമ്പർ കാർ മന്ത്രിമാർ മാറ്റി നിർത്തിയിരുന്നു. 2006ൽ വിഎസ് സർക്കാരിന്റെ കാലത്ത് 13ാം നമ്പർ സ്റ്റേറ്റ് കാർ മന്ത്രി വാഹനമായി. എംഎ ബേബിയാണ് അന്ന് അന്ധവിശ്വാസങ്ങളെ തള്ളി ഈ നമ്പർ കാർ ഒപ്പം കൂട്ടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ