കൊച്ചി: ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലമായി എറണാകുളം ജില്ലയിലെ കോവിഡ് രോഗ സ്ഥിരീകരണത്തിൽ ഒരാഴ്ച തുടർച്ചയായി കുറവ് രേഖപ്പെടുത്തി. ഈ കാലയളവിൽ രോഗമുക്തി നിരക്ക് 82 ശതമാനമായി ഉയർന്നു. ഒരാഴ്ചക്കുള്ളിൽ നിരക്ക് 90 ശതമാനമായി ഉയരുമെന്നും ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
സ്വകാര്യ ആശുപത്രികളിലുൾപ്പെടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ തുടർച്ചയായി കുറവ് ഉണ്ടാകുന്നുണ്ട്. ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിലെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കും.
അതേസമയം തൃക്കാക്കര, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികൾക്ക് പുറമേ പിറവം, പറവൂർ മുൻസിപ്പാലിറ്റികളിലും കോവിഡ് വ്യാപനം കൂടുന്നതായി ആരോഗ്യ വിഭാഗം അറിയിച്ചു. രോഗ സ്ഥിരീകരണം കൂടുന്ന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കും.
ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എറണാകുളം ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് പ്രത്യേക ചികിത്സാ സംഘത്തിന് രൂപം നൽകി. അടുത്ത ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലായി കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ കോവിഡ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുവാനും യോഗത്തിൽ തീരുമാനമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ