തൃശൂർ; തന്റെ അവസ്ഥ മറ്റാർക്കും വരരുത് എന്നായിരിക്കും സന്ദേശം അയക്കുന്നതിന് മുൻപ് കണ്ണൻ ഓർത്തിട്ടുണ്ടാവുക. തന്റെ സുഹൃത്തുക്കൾക്ക് ജീവന്റെ വിലയുള്ള മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ അദ്ദേഹം വിടപറഞ്ഞു. കൊടുങ്ങല്ലൂരിൽ കോവിഡ് ബാധിച്ചു മരിച്ച യുവാവാണ് മരിക്കുന്നതിന് മുൻപ് ആശുപത്രിയിൽ നിന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചത്. പാരസെറ്റമോൾ കഴിച്ച് കോവിഡിനെ പിടിച്ചു നിൽത്തരുതെന്നായിരുന്നു മുന്നറിയിപ്പ്.
ചന്തപ്പുര പെട്രോൾ പമ്പിനു സമീപം ശ്രീരാഗം മൊബൈൽ ഷോപ്പ് ഉടമ കണ്ണൻ (40) ആണ് ഏപ്രിൽ 22 ന് കോവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യ ദിവസങ്ങളിൽ കാര്യമായ ചികിത്സ നടത്തിയില്ല. പിന്നീട് പനി കുറയാതെ ആയപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2 ആഴ്ചയ്ക്കു ശേഷം നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ ബാധിച്ചു.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് കണ്ണൻ തന്റെ സുഹൃത്തുക്കൾക്ക് മെസേജ് അയച്ചത്. ‘കോവിഡ് പോസിറ്റീവ് ആണെന്നു സംശയം തോന്നിയാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണം. പാരസെറ്റമോൾ കഴിച്ചു മാത്രം കോവിഡ് പിടിച്ചു നിർത്താൻ ശ്രമിക്കരുത്.’ എന്നാണ് ശബ്ദസന്ദേശത്തിൽ കണ്ണൻ പറഞ്ഞത്. ആശുപത്രി കിടക്കയിൽ കിടന്നു രോഗാവസ്ഥ കണ്ണൻ വിവരിക്കുകയായിരുന്നു. ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വ്യാഴം രാത്രിയാണു മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ