കൊല്ലം; യൂത്ത് കോൺഗ്രസ് നേതാവും കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ സുധീർ ശാസ്താംകോട്ട അന്തരിച്ചു. 40 വയസായിരുന്നു. തലച്ചോറിലെ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ടോടെയായിരുന്നു മരണം.
കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കേരളത്തിലെ യുവജന സമരങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു. പലതവണ പോലീസിന്റെ ലാത്തിയടിയേറ്റ് ചികിത്സ തേടിയിരുന്നു. കെഎസ്യു സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. വിഡി സതീശൻ, ടോണി ചമ്മണി ഉൾപ്പടെയുള്ള നിരവധി കോൺഗ്രസ് നേതാക്കളാണ് യുവനേതാവിന് ആദരാഞ്ജലികൾ അർപ്പിച്ചത്.
പ്രിയപ്പെട്ട അനുജൻ ശാസ്താംകോട്ട സുധീർ യാത്രയായി. സമരമുഖങ്ങളിലെ പോരാളി, സ്നേഹനിധിയായ സഹപ്രവർത്തകൻ ...... അവന്റെ കളങ്കമില്ലാത്ത ചിരി മനസ്സിൽ നിന്ന് മായുന്നില്ലല്ലോ? കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.- എന്നാണ് വിഡി സതീശൻ കുറിച്ചത്. സംസ്കാരം ശനിയാഴ്ച നടക്കും. ഭാര്യ: ബി.റൂബി (അധ്യാപിക, മൈനാഗപ്പള്ളി ചിത്തിരവിലാസം യുപി സ്കൂൾ). ഹയാൻ, ഹൈഫ എന്നിവർ മക്കളാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ