തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) ബാധിച്ച് നാല് പേർ കൂടി മരിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. രണ്ട് പേർ എറണാകുളം സ്വദേശികളും രണ്ട് പേർ പത്തനംതിട്ട സ്വദേശികളുമാണ്. 50 വയസുള്ള ആലുവ സ്വദേശിയും 77 വയസുള്ള എച്ച്എംടി കോളനി നിവാസിയുമാണ് എറണാകുളം ജില്ലയിലുള്ളവർ.
നാല് കേസുകളും ആദ്യം എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തതാണ്. പത്തനംതിട്ട സ്വദേശിയായ ഒരാളെ രോഗം ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റുകയായിരുന്നു.
ആറ് ബ്ലാക്ക് ഫംഗസ് കേസുകളാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 58 വയസുള്ള നോർത്ത് പറവൂർ സ്വദേശി കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരാളായ മൂക്കന്നൂർ സ്വദേശി (45 വയസ്) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്ന് പേർ സംസ്ഥാനത്തു ശനിയാഴ്ച മരിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലാണ് ഒരു മരണം. കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളജുകളിൽ നേരത്തേ മരിച്ച രണ്ട് പാലക്കാട് സ്വദേശികളുടെ ആന്തരികാവയവ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ