പ്രതിപക്ഷനേതാവെന്ന നിലയില്‍ സാധ്യമായതെല്ലാം ചെയ്തു; പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട; സതീശന് പൂര്‍ണപിന്തുണയെന്ന് ചെന്നിത്തല

എല്ലാവരും യോജിച്ച് നിന്നുകൊണ്ട് പാര്‍ട്ടിയെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ: കോണ്‍ഗ്രസ് ഹൈക്കമാന്റ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തല.  ഹൈക്കമാന്റിന്റെ തീരുമാനം ഞങ്ങള്‍ എല്ലാവരും അംഗീകരിക്കും. ഈ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ശക്തമായി മുന്നോട്ട് നയിക്കാന്‍ വിഡി സതീശന് കഴിയട്ടെയെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 

വലിയ വെല്ലുവിളി നേരിടുന്ന സന്ദര്‍ഭമാണ്. എല്ലാവരും യോജിച്ച് നിന്നുകൊണ്ട് പാര്‍ട്ടിയെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണ്. അതിന് വേണ്ടി കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണം. പഴയകാര്യങ്ങള്‍ ഒന്നും ചര്‍ച്ചയിലില്ല. എല്ലാ പ്രവര്‍ത്തകരും നേതാക്കളും ഒരുമിച്ച് നില്‍ക്കുകയാണ് പ്രധാനം. താന്‍ ചെയ്ത കാര്യങ്ങളെ പറ്റി ഇനി ഒന്നും പറയാനില്ല. അതിനെ പറ്റി ജനങ്ങള്‍ തീരുമാനിക്കട്ടയെന്നും ചെന്നിത്തല പറഞ്ഞു. എല്ലാവരും ഒരുമിച്ച് നിന്ന് സതീശന് പിന്തുണ നല്‍കും. പ്രതിപക്ഷനേതാവ് എന്ന നിലയില്‍  സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. പ്രതിപക്ഷധര്‍മ്മം പൂര്‍ണമായി നിറവേറ്റിയിട്ടുണ്ട്. തന്റെ ഒരു പോരാട്ടമായിരുന്നു കഴിഞ്ഞ സര്‍ക്കാരിനെതിരെ. അക്കാര്യം ഇന്നലത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കേട്ടാല്‍ മനസിലാകും. എന്നാല്‍ തനിക്ക് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷനേതൃസ്ഥാനം ഒഴിയാന്‍ താന്‍ നേരത്തെ അറിയിച്ചതാണ്. യുഡിഎഫ് നേതാക്കളാണ് പ്രതിപക്ഷ സ്ഥാനത്ത് തുടരാന്‍ പറഞ്ഞത്. താന്‍ സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോയിട്ടില്ലെന്നും ഹരിപ്പാട്ടെ ജനങ്ങള്‍ക്കൊപ്പം നിന്ന് താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com