തിരുവനന്തപുരം: മന്ത്രിസഭാ യോഗം ഇന്ന് ചേരും. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗമാണ് ഇത്. ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകലാണ് പ്രധാന അജണ്ട. ഈ മാസം 28നാണ് നയപ്രഖ്യാപന പ്രസംഗം.
സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിന് തുടർന്ന് നിലവിലുള്ള സാഹചര്യവും കോവിഡ് വ്യാപനവും മന്ത്രിസഭായോഗം ചർച്ച ചെയ്യും. വാക്സീൻ വിതരണം കാര്യക്ഷമമാക്കാനുളള നടപടികളും മന്ത്രിസഭായോഗത്തിന് മുൻപിലേക്ക് എത്തും. ലോക്ഡൗൺ ഈമാസം മുപ്പതിന് ശേഷം നീട്ടണോ വേണ്ടയോ എന്നത് സംബന്ധിച്ച ആലോചനകൾ സർക്കാർ ആരംഭിക്കുന്നു.
ബുധനാഴ്ച വൈകുന്നേരം ചേരുന്ന വിവിധ സമിതികളും ലോക്ഡൗൺ തുടരണോ വേണ്ടയോ എന്നത് ചർച്ച ചെയ്യും. ലോക്ഡൗൺ പിൻവലിച്ചാൽ മദ്യശാലകൾ തുറക്കണോ എന്നത് സംബന്ധിച്ചും തീരുമാനം എടുക്കേണ്ടതുണ്ട്. മദ്യശാലകൾ തുറന്നാൽ ബെവ്ക്യൂ ആപ് പരിഗണിക്കണമെന്നുളള അഭിപ്രായം എക്സൈസ് വകുപ്പിൽ നിന്നുയർന്നിട്ടുണ്ട്. ഇതുവരെ 1000 കോടി രൂപയുടെ നഷ്ടം പിന്നിട്ടതായും ലോക്ക്ഡൗൺ മാറ്റി കഴിഞ്ഞാൽ ഉടൻ ഔട്ട്ലെറ്റുകൾ തുറക്കാൻ അനുവദിക്കണം എന്നും ബെവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ