ഫയലുകൾ പെട്ടെന്നു തീർപ്പാക്കണം, തീരുമാനമെടുക്കാൻ ഭയം വേണ്ട; അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി

ഒരാളുടെ കൈയില്‍ എത്രസമയം വെക്കാമെന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയല്‍ വളരെയധികം പേര്‍ കാണേണ്ടതുണ്ടോ എന്നതും പരിശോധിക്കണം
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം/ വീഡിയോ ദൃശ്യം
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം/ വീഡിയോ ദൃശ്യം

തിരുവനന്തപുരം; ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യസന്ധമായ തീരുമാനമെടുക്കാൻ ഉദ്യോ​ഗസ്ഥർ ഭയപ്പെടേണ്ടതില്ല. എന്നാൽ അഴിമതി കാണിച്ചാൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫയലുകളിലെ വിവരങ്ങൾ ചോർത്തി നൽകാൻ അനുവദിക്കില്ല. വകുപ്പു സെക്രട്ടറിമാരുടെ യോഗം ഓണ്‍ലൈനില്‍ ചേര്‍ന്നത് സംബന്ധിച്ച വിവരങ്ങള്‍ പത്രസമ്മേളനത്തില്‍ പങ്കുവെക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കുന്ന ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥരാണ് സെക്രട്ടറിമാര്‍. ഫയലുകളുടെ കാര്യത്തില്‍ കൃത്യമായ നിയന്ത്രണചുമതല അവര്‍ക്കാണ്. ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് ഒഴിവാക്കണം. ഒരാളുടെ കൈയില്‍ എത്രസമയം വെക്കാമെന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയല്‍ വളരെയധികം പേര്‍ കാണേണ്ടതുണ്ടോ എന്നതും പരിശോധിക്കണം. ഫയല്‍ നീക്കം, ഫയല്‍ തീരുമാനം എന്നീ കാര്യങ്ങളില്‍ പുതിയ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം ഉണ്ടാക്കി ഇക്കാര്യത്തില്‍ ആലോചന നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. 

തീരുമാനങ്ങള്‍ സത്യസന്ധമായി കൈക്കൊള്ളുമ്പോള്‍ അനാവശ്യമായ ഭയപ്പാടും ആശങ്കയും ആര്‍ക്കും ഉണ്ടാകേണ്ടതില്ല.. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ സംരക്ഷണം നല്‍കും. എന്നാല്‍ അഴിമതി കാണിച്ചാല്‍ ഒരുതരത്തിലും സംരക്ഷിക്കില്ല. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ഫയല്‍ തീര്‍പ്പാക്കല്‍ പരിപാടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ രണ്ടുതവണ നടപ്പാക്കിയതാണ്.  ഇത് സാധാരണ ഭരണക്രമത്തിന്റെ ഭാഗമായിത്തന്നെ നടപ്പാക്കണം.  സങ്കടഹര്‍ജികള്‍, പരാതികള്‍ എന്നിവ വ്യക്തിഗത പ്രശ്‌നങ്ങള്‍ ആണെങ്കിലും അവ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംവിധാനത്തിലെ പോരായ്മകള്‍ എന്തൊക്കെ എന്നുകൂടി സെക്രട്ടറിമാര്‍ വിശകലനം ചെയ്യാന്‍ മുന്‍കൈയെടുക്കേണ്ടതാണെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com