ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതിയില്ല;നിരന്തരം ആവശ്യപ്പെട്ടിട്ടും മറുപടിയില്ലെന്ന് ബിനോയ് വിശ്വം

ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിന് ബിനോയ് വിശ്വം എംപിക്ക് അനുമതി നല്കിയില്ല
ബിനോയ് വിശ്വം/ഫയല്‍ ചിത്രം
ബിനോയ് വിശ്വം/ഫയല്‍ ചിത്രം


തിരുവനന്തപുരം: ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിന് ബിനോയ് വിശ്വം എംപിക്ക് അനുമതി നല്കിയില്ല. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ വിവാദ നടപടികളെ തുടര്‍ന്ന് ലക്ഷദ്വീപിലെത്തി ജനങ്ങളെ കാണുന്നതിന് അനുമതി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ മറുപടി നല്‍കുകയോ നിരന്തരം ബന്ധപ്പെട്ടിട്ടും പ്രതികരിക്കുവാന്‍ തയ്യാറാകുകയോ ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് ജില്ലാ കലക്ടര്‍ കൊച്ചിയിലെത്തി വാര്‍ത്താസമ്മേളനം നടത്തുന്നത് കണ്ടതോടെ വസ്തുതകള്‍ മറച്ചുവയ്ക്കണമെന്ന അവരുടെ നിലപാട് വ്യക്തമായെന്നും ബിനോയ് വിശ്വം പറഞ്ഞു.

പുതിയ ഭരണപരിഷ്‌കാരങ്ങള്‍ ദ്വീപ് നിവാസുകളുടെ ഭാവിക്ക് വേണ്ടിയാണെന്ന് കലക്ടര്‍അസ്‌കര്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.  ദ്വീപില്‍ നടക്കുന്നത് വികസന പ്രവര്‍ത്തനങ്ങളാണെന്നും ചില സ്ഥാപിത താത്പര്യക്കാര്‍ അതിന്റെ പേരില്‍ കുപ്രചാരണം നടത്തുകയാണെന്നും കലക്ടര്‍ പറഞ്ഞു. 

ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്. മദ്യലൈസന്‍സ് നല്‍കിയത് ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയാണെന്നും തദ്ദേശീയര്‍ക്കല്ലെന്നും അസ്‌കര്‍ അലി പറഞ്ഞു. അഗത്തി വിമാനത്താവളം നവീകരിക്കുമെന്നും ഇന്റര്‍നെറ്റ് സംവിധാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപിലെ അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. ദ്വീപില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായും മയക്കുമരുന്ന് കേസുകള്‍ വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിനെ ആരോഗ്യമേഖലയില്‍ സ്വയം പര്യാപ്തമാക്കും. മികച്ച ആരോഗ്യസംവിധാനങ്ങള്‍ ഉറപ്പാക്കും. കവരത്തിയിലും മിനിക്കോയിയിലും അഗത്തിയിലും പുതിയ ആശുപത്രികള്‍ പണിയുമെന്നും അദ്ദേഹം പറഞ്ഞു.

ദ്വീപില്‍ ഗോവധം നിരോധനനിയമം നടപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണത്തിന് മാംസാഹാരമുണ്ട്. ബീഫും ചിക്കനും ഉച്ചഭക്ഷണത്തില്‍ നിന്നും മാറ്റിയിട്ടുണ്ട്. ഇത് കിട്ടാനുള്ള ലഭ്യതക്കുറവ് കൊണ്ടാണ് ഇത് മാറ്റിയത്. മീനും മുട്ടയും കഴിക്കാമെന്നും ഇതാണ് കുട്ടികള്‍ക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിന്റെ സംരക്ഷണത്തിനും വികസനത്തിനുമായി 5000 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com