മലപ്പുറം: ലക്ഷണമുള്ളവർ കോവിഡ് പരിശോധനയ്ക്ക് എത്തണ്ടെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ശബ്ദ സന്ദേശം വിവാദമായി. കോവിഡ് പരിശോധനയ്ക്ക് ലക്ഷണമില്ലാത്തവർ മാത്രം എത്തിയാൽ മതിയെന്നും അങ്ങനെയാണെങ്കിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമെന്ന് ആഹ്വാനം ചെയ്തുള്ള സന്ദേശമാണ് വിവാദമായത്. ട്രിപ്പിൾ ലോക്ഡൗണിൽനിന്ന് പഞ്ചായത്തിന് രക്ഷനേടാമെന്നും സന്ദേശത്തിൽ പറയുന്നു. വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി എം മുസ്തഫയുടെ ശബ്ദ സന്ദേശമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ജില്ലയിലെ ട്രിപ്ൾ ലോക്ഡൗൺ അവസാനിക്കുമ്പോൾ സമീപ പഞ്ചായത്തുകളിലും ലോക്ഡൗൺ ഒഴിവാകും. പക്ഷെ ടിപിആർ കുറഞ്ഞില്ലെങ്കിൽ വെട്ടത്തൂർ പഞ്ചായത്ത് മാത്രം വീണ്ടും ട്രിപ്പിൾ ലോക്ഡൗണിലാകും. ഇത് ഒഴിവാക്കാൻ ലക്ഷണങ്ങളില്ലാത്തവർ മാത്രം ടെസ്റ്റ് ചെയ്യണമെന്നും ലക്ഷണങ്ങളുള്ളവർ വീടുകളിൽ തന്നെ തുടർന്നാൽ മതിയെന്നുമാണ് സന്ദേശത്തിലെ ഉള്ളടക്കം.
പഞ്ചായത്തുലത്തിൽ മെഗാ പരിശോധന ക്യാമ്പുകൾ നടത്തി പ്രതിദിനം 200 പേരെ പരിശോധിക്കണമെന്നാണ് സംസ്ഥാന സർക്കാറിന്റെ നിർദേശം. രോഗലക്ഷണമുള്ളവരെ പോലെ തന്നെ ലക്ഷണങ്ങളില്ലാത്തവരും പരിശോധനക്ക് എത്തണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് മുസ്തഫയുടെ വിശദീകരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ