പഠനം പൂർത്തിയാക്കാതെ വ്യാജ സർട്ടിഫിക്കറ്റിൽ ജോലി, പത്ത് വർഷമായി സർവീസിൽ; ഗൈനക്കോളജിസ്റ്റിനു സസ്പെൻഷൻ 

ചേർത്തല വാരനാട് സ്വദേശി ടി എസ് സീമയെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ആരോഗ്യ വകുപ്പിൽ ജോലി നേടിയ വനിതാ ഗൈനക്കോളജിസ്റ്റിനെ സസ്പെൻഡ് ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ് ആയിരുന്ന ചേർത്തല വാരനാട് സ്വദേശി ടി എസ് സീമയെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ആരോഗ്യ വകുപ്പു ഡയറക്ടറുടേതാണ് നടപടി. 

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 7 വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു സീമ.  2011 മുതൽ സർക്കാർ സർവീസിലുള്ള ഇവർ ചേർത്തല പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്നു ചേർത്തല താലൂക്ക് ആശുപത്രിയിലും ജോലി ചെയ്തിരുന്നു. പടിഞ്ഞാറെകല്ലട സ്വദേശി ടി സാബു നൽകിയ പരാതിയിൽ നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്നു സ്ഥിരീകരിച്ചത്. 

സാബുവിന്റെ ഭാര്യ ശ്രീദേവിയെ 2019 നവംബറിൽ പ്രസവത്തിനായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 11-ാം തിയതി ശ്രീദേവി പ്രസവിച്ച ഉടൻ കുഞ്ഞു മരിച്ചു. ഡോക്ടർക്കെതിരെ വലിയ പ്രതിഷേധമാണ് ഈ സംഭവത്തോടെ ഉണ്ടായത്. സംസ്കരിച്ച മൃതദേഹം പരാതിയെത്തുടർന്നു പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി.  സീമ ഗൈനക്കോളജിയിൽ ഉപരിപഠനം നടത്തിയെന്നു പറയുന്ന മഹാരാഷ്ട്ര മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സാബു വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയാണ് ഡോക്ടർക്കു മതിയായ യോഗ്യതയില്ലെന്നും സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തിയത്.

2008ൽ ദ്വിവത്സര ഡിജിഒ കോഴ്സിനു ചേർന്നിരുന്നെന്നും പഠനം പൂർത്തിയാക്കിയില്ലെന്നുമാണു മറുപടി ലഭിച്ചത്. തുടർന്നു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പു സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. ആരോഗ്യ വകുപ്പു വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സസ്പെൻഷൻ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com