ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവ്; തുറക്കുന്ന കടകൾ ഇവ, വ്യവസായ സ്ഥാപനങ്ങൾക്ക് പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം

മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചതിനാൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇനി ഒരേ ലോക്ഡൗൺ ചട്ടങ്ങളായിരിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവ്. മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചതിനാൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇനി ഒരേ ലോക്ഡൗൺ ചട്ടങ്ങളായിരിക്കും. സംസ്ഥാനത്ത് ലോക്ഡൗൺ ചില ഇളവുകളോടെ ജൂൺ ഒമ്പതുവരെയാണ് നീട്ടിയത്. 

കശുവണ്ടി, കയർ, പേപ്പർ നിർമ്മാണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്കും നിർമ്മാണ യൂണിറ്റുകൾക്കും ഏറ്റവും കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് തുറന്നു പ്രവർത്തിക്കാം. വ്യവസായ സ്ഥാപനങ്ങൾക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ (പാക്കിംഗ് മെറ്റീരിയൽസ് ) വില്പനശാലകൾക്കും  സംരംഭങ്ങൾക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കുറഞ്ഞ ജീവനക്കാരെ വച്ച് അഞ്ച് മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്. 

വ്യവസായിക കേന്ദ്രങ്ങളിൽ അവശ്യമെങ്കിൽ മാത്രം കെഎസ്ആർടിസിക്ക് സർവീസ് നടത്താം. കുറച്ച് സർവീസുകൾ മാത്രമായിരിക്കും അനുവദിക്കുക. ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അഞ്ചു മണി വരെ പ്രവർത്തിക്കാം. ജൂൺ 1, 3,5,8 തീയതികളിൽ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. 

വസ്ത്രാലയങ്ങൾ, ചെരുപ്പു വില്പനശാലകൾ, ആഭരണ ശാലകൾ എന്നിവക്കെല്ലാം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കുറഞ്ഞ ജീവനക്കാരെ ഉപയോ​ഗിച്ച്  ഒൻപതു മുതൽ അഞ്ച് മണി വരെ തുറന്നു പ്രവർത്തിക്കാം. വിവാഹങ്ങൾ നടത്തുന്നവർക്കുള്ള സൗകര്യത്തിനു വേണ്ടിയാണിത്. വിദ്യാർത്ഥികളുടെ പഠനോപകരണങ്ങൾ വിൽക്കുന്ന കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കുറഞ്ഞ ജീവനക്കാരെ വച്ച്
ഒൻപതു മുതൽ അഞ്ചു വരെ തുറന്നു പ്രവർത്തിക്കാം. 

പാഴ്സൽ രൂപത്തിൽ കള്ള് വില്പന ശാലകളിൽ നിന്നുള്ള കള്ള്വി ൽപന അനുവദിക്കും. ദേശീയ സമ്പാദ്യ പദ്ധതിയുടെ കളക്ഷൻ ഏജൻ്റുമാർക്ക് തിങ്കളാഴ്ച ദിവസങ്ങളിൽ ഇതിനായുള്ള യാത്ര അനുവദിക്കും. പുതിയതായി സർക്കാർ ജോലിയിൽ പ്രവേശിക്കാൻ പോകുന്നവർക്കും യാത്ര അനുവദിക്കും. കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ജോയ്നിംഗ് ഓർഡർ തിരിച്ചറിയൽ രേഖയായി ഇവർക്ക് ഉപയോഗിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com