'നാട് ഇനിയുമേറെ മുന്നേറാനുണ്ട്'; കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും 

നവോത്ഥാന മുന്നേറ്റങ്ങളും കര്‍ഷകതൊഴിലാളി വര്‍ഗ പോരാട്ടങ്ങളും തീര്‍ത്ത അടിത്തറയില്‍ ചുവടുറപ്പിച്ചു നിന്നാണ് ഈ നേട്ടങ്ങള്‍ കേരളം കൊയ്തത്
ഫെയ്സ്ബുക്ക് ചിത്രം
ഫെയ്സ്ബുക്ക് ചിത്രം

തിരുവനന്തപുരം : മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്നു. ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന ഈ സുദിനം ഓരോ മലയാളിയ്ക്കും ആഹ്ലാദത്തിന്റേയും അഭിമാനത്തിന്റേയും മുഹൂര്‍ത്തമാണ്. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി സ്വയം സമര്‍പ്പിക്കുമെന്ന് ഓരോരുത്തരും ഉറക്കെ പ്രഖ്യാപിക്കേണ്ട സന്ദര്‍ഭം കൂടിയാണിതെന്ന് മുഖ്യമന്ത്രി ആശംസാസന്ദേശത്തില്‍ പറഞ്ഞു. 

1956 നവംബര്‍ 1നു രൂപം കൊണ്ടതു മുതല്‍ ഐക്യകേരളം എന്ന സങ്കല്പത്തെ അര്‍ത്ഥവത്താക്കുന്ന രീതിയിലാണ് നമ്മുടെ നാട് വളര്‍ന്നത്. വര്‍ഗീയതയും ജാതിവിവേചനവും തീര്‍ത്ത വെല്ലുവിളികള്‍ മറികടന്നു മതസാഹോദര്യവും ജനാധിപത്യമൂല്യങ്ങളും മുറുകെപ്പിടിച്ചു മുന്നോട്ടു പോകാന്‍ നമുക്കായി. നവോത്ഥാന മുന്നേറ്റങ്ങളും കര്‍ഷകതൊഴിലാളി വര്‍ഗ പോരാട്ടങ്ങളും തീര്‍ത്ത അടിത്തറയില്‍ ചുവടുറപ്പിച്ചു നിന്നാണ് ഈ നേട്ടങ്ങള്‍ കേരളം കൊയ്തത്. 

ഇടതുപക്ഷ സര്‍ക്കാറുകള്‍ നേതൃത്വം നല്‍കിയ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ നിയമവുള്‍പ്പെടെയുള്ള വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ അവയ്ക്ക് പിന്നില്‍ ചാലകശക്തിയി വര്‍ദ്ധിച്ചു. ഇത്തരത്തില്‍ ആര്‍ജ്ജിച്ച രാഷ്ട്രീയ സാമൂഹിക ബോധമാണ് കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത്. ആ ആര്‍ജ്ജവമാണ് ഒരു പ്രതിസന്ധിയ്ക്കു മുന്നിലും തളര്‍ന്നു പോകാതെ  നമ്മളെ കാത്തത്. 

ഐക്യകേരളത്തിനായി പൊരുതിയ ജനലക്ഷങ്ങള്‍ ഭാവികേരളത്തെ കുറിച്ചു കണ്ട സ്വപ്നങ്ങള്‍ നമ്മള്‍ ഏറ്റെടുക്കേണ്ടതുണ്ട്. ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷം നടപ്പിലാക്കുന്നത്. നിരവധി കാര്യങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റി നാടിന്റെ യശസ്സുയര്‍ത്താന്‍ സാധിച്ചു. 

നമ്മുടെ നാട് ഇനിയുമേറെ മുന്നേറാനുണ്ട്. കേരളത്തിന്റെ അഭിമാനാര്‍ഹമായ സവിശേഷതകള്‍ നഷ്ടപ്പെട്ടു പോകാതെ അവയെ കൂടുതല്‍ കരുത്തുറ്റതാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഈ കേരളപ്പിറവി ദിനത്തില്‍ നമ്മള്‍ ഏറ്റെടുക്കേണ്ടത്. ഭിന്നിപ്പിന്റേയും വെറുപ്പിന്റേയും ശക്തികള്‍ക്കെതിരെ പോരാടി നാം പടുത്തുയര്‍ത്തിയ നാടാണിത്. ഐക്യത്തിന്റേയും സമാധാനത്തിന്റേയും സമൃദ്ധിയുടേയും നാളെകള്‍ക്കായി നമുക്ക് ഒരുമിച്ച് നില്‍ക്കാം. മുഖ്യമന്ത്രി ആശംസാസന്ദേശത്തില്‍ കുറിച്ചു. 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു. നമ്മുടെ പ്രിയപ്പെട്ട സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും, നമ്മുടെ മാതൃഭാഷയെ പോഷിപ്പിക്കാനും നമുക്ക് യോജിപ്പോടെയും സാഹോദര്യത്തോടെയും പ്രവര്‍ത്തിക്കാം. ഗവര്‍ണര്‍ ആശംസാസന്ദേശത്തില്‍ കുറിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com