തിരുവനന്തപുരം : തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരയില്‍ കെഎസ്ആര്‍ടിസി ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. സോമൻ നായർ ആണ് മരിച്ചത്. 65 വയസ്സുണ്ട്.
അപകടത്തിൽ ഇദ്ദേഹത്തിന്റെ തലയിൽ അടക്കം ഗുരുതര പരിക്കേറ്റിരുന്നു. ബസ് ഇടിച്ചുകയറിയതിനെ തുടർന്ന് കാത്തിരിപ്പുകേന്ദ്രം തകർന്നു വീണ് സോമൻ നായർക്കു പുറമേ, സ്കൂളിൽ പോകാൻ ബസ് കാത്തു നിന്ന അഞ്ചു കുട്ടികൾക്കും പരിക്കേറ്റിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ ഗുരുതരമായി പരിക്കേറ്റ സോമൻ നായരുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടികൾക്ക് ഗുരുതരമായി പരിക്കുകളില്ല എന്നാണ് വിവരം.
ബസ് കാത്തുനിൽക്കവെ അപകടം
രാവിലെ ഒമ്പതു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ ജങ്ഷനിലെ കൊടും വളവിൽ ആണ് അപകടം ഉണ്ടായത്. കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീണെങ്കിലും സമീപത്തെ ടിവി കിയോസ്കിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പു കേന്ദ്രത്തിലിടിച്ചപ്പോൾ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ