ന്യൂനമര്‍ദ്ദം ലക്ഷദ്വീപിനും കേരളത്തിനുമിടയില്‍; കര്‍ണാടക തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും; രണ്ടു ദിവസം തീവ്രമഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

ന്യുനമര്‍ദ്ദ സ്വാധീനഫലമായി തെക്കേ ഇന്ത്യക്ക് മുകളില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിച്ചതായും, ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ നവംബര്‍ ഏഴു വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കന്യാകുമാരി ഭാഗത്തു നിന്ന് ഇന്ന് രാവിലെ 8.30 ഓടെ  അറബിക്കടലില്‍ പ്രവേശിച്ച് ലക്ഷദ്വീപിനു മുകളിലും സമീപത്തുള്ള തെക്ക് കിഴക്കന്‍ അറബിക്കടലിലുമായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുകയാണ്. അടുത്ത 3 ദിവസം വടക്ക് - വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന ന്യുന മര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യുനമര്‍ദ്ദ പാത്തി രൂപപ്പെട്ടു

ലക്ഷദ്വീപ് മുതല്‍ കര്‍ണാടക തീരം വരെ ന്യുന മര്‍ദ്ദ പാത്തി രൂപപ്പെട്ടു.അടുത്ത 48 മണിക്കൂറില്‍ ന്യുനമര്‍ദ്ദം, തീവ്ര ന്യുനമര്‍ദ്ദമാക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ന്യുനമര്‍ദ്ദ സ്വാധീനഫലമായി തെക്കേ ഇന്ത്യക്ക് മുകളില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

തീവ്രമഴ മുന്നറിയിപ്പ് 

കേരളത്തില്‍ എട്ടു ജില്ലകളില്‍ ഇന്ന് തീവ്രമഴ മുന്നറിയിപ്പ് (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. ശേഷിക്കുന്ന ആറു ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

നാളെ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറു ജില്ലകളില്‍ ഓറഞ്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. 

കടലില്‍ പോകരുത്

കേരള തീരം, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍  എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50  കി.മീ വരെ വേഗതയില്‍  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് അതിനാല്‍, കേരള തീരത്ത് നവംബര്‍  07 വരെയും, ലക്ഷദ്വീപ്  തീരത്ത് നവംബര്‍  05 വരെയും, കര്‍ണാടക തീരത്ത് നവംബര്‍  07 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നവംബര്‍ അഞ്ചു മുതല്‍ ഏഴു വരെ കര്‍ണാടക, ഗോവ,മഹാരാഷ്ട്രയുടെ തെക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50  കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ മേല്‍ പറഞ്ഞ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളല്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com