കോഴിക്കോട്; സദാസമയം മകള്‍ ഫോൺ ഉപയോഗിക്കുന്നത് അമ്മ ചോദ്യം ചെയ്തതിന്റെ ദേഷ്യത്തിൽ ഒൻപതാം ക്ലാസുകാരി വീടുവിട്ടിറങ്ങി. ചേലക്കാട് സ്വദേശിനിയായ പെൺകുട്ടിയാണ് നാട്ടുകാരേയും പൊലീസിനേയും ആശങ്കയിലാക്കിയത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരമുതല്‍ കാണാതായ പെൺകുട്ടിയെ അര്‍ധരാത്രി റോഡരികിലാണ് കണ്ടെത്തിയത്.
ഫോൺ വാങ്ങിവച്ചതിന്റെ ദേഷ്യം
വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒൻപതാം ക്ലാസുകാരിയാണ് അമ്മ ഫോൺ വാങ്ങിവച്ചതിന്റെ ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയത്. വീട്ടുകാര്‍ ആദ്യം കരുതിയത് പെണ്‍കുട്ടി അയല്‍വീട്ടിലുണ്ടാകുമെന്നായിരുന്നു. എന്നാല്‍, സന്ധ്യമയങ്ങിയിട്ടും വീട്ടില്‍ തിരിച്ചെത്താതായതോടെയാണ് കുട്ടിക്കായി അന്വേഷണം തുടങ്ങുന്നത്. ബന്ധുവീട്ടിലും പരിസരത്തും ഇല്ലെന്നറിഞ്ഞതോടെ വീട്ടുകാര്‍ നാദാപുരം പൊലീസില്‍ പരാതിനല്‍കി. തിരച്ചിൽ ഊർജ്ജിതമായിരിക്കെയാണ് അര്‍ധരാത്രിയോടെ കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയില്‍ മൊകേരിയില്‍ കുട്ടിയുണ്ടെന്ന വിവരം ഒരാള്‍ വിളിച്ചുപറയുന്നത്.
പര്‍ദയും ഹിജാബും ധരിച്ച് ഒറ്റയ്ക്ക് റോഡിൽ
റോഡിലൂടെ കറുത്ത പര്‍ദയും ഹിജാബും ധരിച്ച് തനിയെ നടന്നുപോകുന്ന പെണ്‍കുട്ടിയെക്കണ്ട ഒരു വാഹനത്തിന്റെ ഡ്രൈവര്‍ കുട്ടിയോട് കാര്യം തിരക്കി. കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹം പിന്നീട് കുട്ടിയുടെ രക്ഷിതാക്കളെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഉടന്‍ പോലീസും സ്ഥലത്തെത്തി. ശനിയാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ