'മോന്‍സനുമായി വഴിവിട്ട ബന്ധം പുലര്‍ത്തി'; ഐ ജി ലക്ഷ്മണിന് സസ്‌പെന്‍ഷന്‍

പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന കോടികള്‍ തട്ടിച്ച കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായുള്ള വിവാദ ഇടപാടുകളുടെ പേരില്‍ ഐ ജി ലക്ഷ്മണിന് സസ്‌പെന്‍ഷന്‍
മോന്‍സന്‍ മാവുങ്കല്‍, ഐ ജി ലക്ഷ്മണ്‍
മോന്‍സന്‍ മാവുങ്കല്‍, ഐ ജി ലക്ഷ്മണ്‍

കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന കോടികള്‍ തട്ടിച്ച കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായുള്ള വിവാദ ഇടപാടുകളുടെ പേരില്‍ ഐ ജി ലക്ഷ്മണിന് സസ്‌പെന്‍ഷന്‍. ഐ ജി ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്. ലക്ഷ്മണിന് എതിരായ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. 

പുരാവസ്തു തട്ടിപ്പ് കേസില്‍ ഐ ജി ലക്ഷ്മണിനെതിരെ ശക്തമായ തെളിവുകള്‍ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മോന്‍സന്റെ പുരാവസ്തു തട്ടിപ്പില്‍ ഐ ജി ഇടനിലക്കാരന്‍ ആയെന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോണ്‍സന് പരിചയപ്പെടുത്തിക്കൊടുത്തത് ഐ ജി ലക്ഷ്മണ്‍ ആണ്. മോന്‍സന്റെ കൈവശം ഉള്ള അപൂര്‍വ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വില്പന നടത്താന്‍ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 

'മോന്‍സനുമായി വഴിവിട്ട ബന്ധം പുലര്‍ത്തി'

ഐജി ലക്ഷ്മണിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പൊലീസ് ക്ലബ്ബില്‍ ഇടനിലക്കാരിയും മോന്‍സനും കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തി. ആഗസ്റ്റ് 5നായിരുന്നു കൂടിക്കാഴ്ച. പൊലീസ് ക്ലബ്ബില്‍ ഐ ജി ആവശ്യപ്പെട്ടത് പ്രകാരം മോന്‍സന്റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ എത്തിച്ചു. ഐ ജി പറഞ്ഞയച്ച  പൊലീസ് ഉദ്യോഗസ്ഥന്‍ ആണ് ഇത് കൊണ്ട് പോയത്. ഇടപാടിന് മുന്‍പ് പുരാവസ്തുക്കളുടെ ചിത്രം മോന്‍സന്റെ ജീവനക്കാര്‍ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്. ഇടപാടുകളുടെ വാട്‌സ്ആപ് ചാറ്റുകള്‍ പുറത്ത് വന്നിട്ടുണ്ട്.


 മോന്‍സന്‍ മാവുങ്കല്ലിനെ സഹായിച്ചതിന് ഐജി ലക്ഷമണിനെതിരെ ക്രൈംബ്രാഞ്ച് നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. മോന്‍സന്‍ മാവുങ്കല്ലിനെ കൂടാതെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വേറെയും ചിലരെ ഐജി ലക്ഷമണ്‍ സഹായിച്ചുവെന്ന് പരാതിയുള്ളതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിലവില്‍ ട്രാഫിക് ചുമതലയുള്ള ഐജിയാണ് ലക്ഷമണ്‍. 

കഴിഞ്ഞ മാസം ഡിജിപി അനില്‍ കാന്തും ഐജി ലക്ഷമണിനെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഡിജിപി സത്യവാങ്മൂലം നല്‍കിയത്. മോന്‍സനെതിരെ  പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും  ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മോന്‍സനും തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ അന്വേഷണത്തിന്റെ കാര്യക്ഷമതയെ സംശയിക്കേണ്ടതില്ലെന്നും ഹൈക്കോടതിയില്‍ ഡിജിപി അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com