മോഡലുകളുടെ അപകടമരണം: ഹോട്ടലുടമ അടക്കം ആറുപ്രതികള്‍ക്കും ജാമ്യം 

മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം ആറുപ്രതികള്‍ക്കും ജാമ്യം
അന്‍സി കബീര്‍ ,അന്‍ജന ഷാജന്‍
അന്‍സി കബീര്‍ ,അന്‍ജന ഷാജന്‍

കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം ആറുപ്രതികള്‍ക്കും ജാമ്യം.  എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസമാണ് കേസന്വേഷണവുമായി ബന്ധപ്പെട്ട് റോയ് വയലാട്ടിനെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ സുപ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു റോയ് വയലാട്ടിന്റെ അറസ്റ്റ്.

അതിനിടെമോഡലുകളുടെ അപകടമരണത്തിലെ ചോദ്യം ചെയ്യലിനിടെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് പ്രതികള്‍ കോടതിയില്‍ ആരോപിച്ചു. ഹോട്ടലിലെ ജീവനക്കാരാണ് പരാതി പറഞ്ഞത്. കാര്‍ ഓടിച്ചയാളെ സംരക്ഷിക്കാനാണ് നീക്കമെന്നും പ്രതിഭാഗം ആരോപിച്ചു. അതേസമയം ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞെന്ന് ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. 

അറസ്റ്റിലായ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റോയിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്നും കൂടുതല്‍  ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നും റോയിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയില്‍ ശക്തമായ വാദങ്ങളാണ് ഉണ്ടായത്.
 
പ്രതികള്‍ക്കെതിരെ നരഹത്യ ചുമത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഗൂഢാലോചനയും അന്വേഷണം അട്ടിമറിക്കാനുമുള്ള നീക്കമാണിതെന്ന് റോയിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചു എന്ന കുറ്റം മാത്രമാണ് ഇയാള്‍ക്കെതിരെയുള്ളതെന്നും അഭിഭാഷകന്‍ പറഞ്ഞു. ഹോട്ടലില്‍ നിന്ന് വളരെയധികം ദുരെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ടവര്‍ ബാറില്‍ നിന്ന് മദ്യപിക്കുകയും ചെയ്തിരുന്നു. മദ്യം കഴിച്ചതും വാഹനാപകടവും തമ്മില്‍ എന്താണ് ബന്ധമെന്നും റോയിയുടെ അഭിഭാഷകന്‍ ചോദിച്ചു.

പ്രതികള്‍ക്ക് ഒന്നും പേടിക്കാനില്ലെങ്കില്‍ എന്തിനാണ് തെളിവുകള്‍ നശിപ്പിച്ചതെന്നും അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടുപോകാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com