കുഞ്ഞിനെ തിരിച്ചു കൊണ്ടുവരാന്‍ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചതില്‍ ഉത്കണ്ഠ: പരാതി നല്‍കി അനുപമ 

ദത്ത് നല്‍കിയ കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ ശിശുക്ഷേമ സമിതിയെ തന്നെ ചുമതല ഏല്‍പ്പിച്ചതില്‍ ഉത്കണ്ഠയുണ്ടെന്ന് കാണിച്ച് അനുപമയുടെ  പരാതി
അനുപമ / ടെലിവിഷന്‍ ചിത്രം
അനുപമ / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം: ദത്ത് നല്‍കിയ കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ ശിശുക്ഷേമ സമിതിയെ തന്നെ ചുമതല ഏല്‍പ്പിച്ചതില്‍ ഉത്കണ്ഠയുണ്ടെന്ന് കാണിച്ച് അനുപമയുടെ  പരാതി. ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് അനുപമ പരാതി നല്‍കിയത്. പൊലീസും വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളും തന്നോട് നീതിക്കേട് കാട്ടി. കുഞ്ഞിന്റെ സുരക്ഷ പരിഗണിച്ച് മതിയായ സംരക്ഷണം നല്‍കി തന്റെ കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമുണ്ടാക്കണമെന്നും അനുപമ പരാതിയില്‍ ആവശ്യപ്പെടുന്നു. 

ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് അനുപമയുടെ കുഞ്ഞിനെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലായത്. അഞ്ച് ദിവസത്തിനകം തിരിച്ചെത്തിച്ച് എത്രയും പെട്ടെന്ന് ഡിഎന്‍എ പരിശോധന നടത്തണമെന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉത്തരവ് അനുപമയ്ക്ക് കൈമാറിയിരുന്നു.

അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ഹാജരാക്കാനാണ് ശിശുക്ഷേമ സമിതിക്ക് നല്‍കിയ ഉത്തരവ്. കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിക്കാന്‍ ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ അനുഗമിക്കണം. കുഞ്ഞിനെ നാട്ടിലെത്തിച്ചയുടന്‍ ഡിഎന്‍എ പരിശോധന നടത്തണം. ഇതിനായി കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും സാമ്പിളുകള്‍ എടുക്കണം. ഡിഎന്‍എ പരിശോധന തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നടത്തണം. പരിശോധനാ ഫലം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിക്കണം. ഡിഎന്‍എ പരിശോധന ഫലം വരും വരെ തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ സംരക്ഷണയിലായിരിക്കണമെന്നും അനുപമയ്ക്ക് കിട്ടിയ ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com