മുഖത്ത് പൊള്ളലേറ്റത് കഞ്ഞിവെള്ളം വീണിട്ടെന്ന് ഭര്‍ത്താവിനോട് പറഞ്ഞു; ആസിഡ് ആക്രമണത്തിന് പിന്നില്‍ അരുണ്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതിന്റെ പക

പ്രണയത്തില്‍നിന്ന് പിന്മാറിയതിന് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് അറസ്റ്റിലായ ഷീബ സംഭവശേഷം മടങ്ങിയത് ഭര്‍തൃവീട്ടിലേക്ക്
ഷീബ
ഷീബ

തൊടുപുഴ: പ്രണയത്തില്‍നിന്ന് പിന്മാറിയതിന് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് അറസ്റ്റിലായ ഷീബ സംഭവശേഷം മടങ്ങിയത് ഭര്‍തൃവീട്ടിലേക്ക്. അപ്രതീക്ഷിത ആക്രമണത്തിനിടെ അരുണ്‍ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. ഇതോടെ ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു. വീട്ടിലെത്തിയ ഷീബയോട് മുഖത്തെ പൊള്ളലിനെ കുറിച്ച് ഭര്‍ത്താവ് ചോദിച്ചപ്പോള്‍ തിളച്ച കഞ്ഞിവെള്ളം വീണ് ഉണ്ടായതാണെന്നായിരുന്നു മറുപടി. ഇതോടെ ആര്‍ക്കും സംശയം തോന്നാതെ അഞ്ച് ദിവസത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞു. ശനിയാഴ്ച വൈകിട്ട് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുന്നതുവരെ വിവരം പുറത്തറിഞ്ഞിരുന്നില്ല.

മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതിന്റെ പക

കഴിഞ്ഞ 16നാണ് ഷീബ കാമുകനായ തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണിനെ വിളിച്ചുവരുത്തുന്നത്. അരുണ്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്ന വിവരമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്. റബറിന് ഉറയൊഴിക്കുന്ന ആസിഡ് കുപ്പിയില്‍ നിറച്ചുകൊണ്ടുവന്നാണ് അരുണിന്റെ മുഖത്തൊഴിച്ചത്.

അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പള്ളിയുടെ മുന്നില്‍നിന്നു സംസാരിക്കുന്നതിനിടെ ഷീബ കൈയില്‍ കരുതിയിരുന്ന ആസിഡ് അരുണിന്റെ മുഖത്തൊഴിക്കുകയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അരുണും ഷീബയും പ്രണയത്തിലായി. ഒരു വര്‍ഷത്തോളം ഷീബ തിരുവനന്തപുരത്ത് ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന സമയത്ത് ബന്ധം ശക്തിപ്പെട്ടു. ഷീബയെ വിവാഹം കഴിക്കാമെന്ന് അരുണ്‍ വാക്കു നല്‍കി.

ഇതിനിടെ, ഷീബ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞ അരുണ്‍ ബന്ധത്തില്‍നിന്ന് പിന്മാറുകയായിരുന്നു. പണം നല്‍കിയാല്‍ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് അതേക്കുറിച്ച് സംസാരിക്കാനെന്ന് വ്യാജേനയാണ് വിളിച്ചുവരുത്തിയത്.

യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു

ഒറ്റയ്‌ക്കെത്തണമെന്നാണ് ഷീബ അരുണിനോട് ആവശ്യപ്പെട്ടത്. അതുകൊണ്ടുതന്നെ സംഭവം ആരും അറിയില്ലെന്നും ഷീബ കരുതി. എന്നാല്‍ സുഹൃത്തുകള്‍ക്കൊപ്പമാണ് അരുണ്‍ അടിമാലിയിലെത്തിയത്. പരിക്കേറ്റതോടെ പരിഭ്രമിച്ച അരുണും സുഹൃത്തുക്കളും അതിവേഗം അവിടെനിന്നു മടങ്ങി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.

തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവിന്റെ ഒരു കണ്ണന്റെ കാഴ്ച നഷ്ടമായി. പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. പള്ളിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com