രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്; ജോസ്കെ മാണിയും ശൂരനാട് രാജശേഖരനും തമ്മിൽ മൽസരം 

നിയമസഭ സമുച്ചയത്തിലെ മൂന്നാം നിലയിലെ ഹാളിൽ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ്
ശൂരനാട് രാജശേഖരൻ, ജോസ് കെ മാണി / ഫയൽ
ശൂരനാട് രാജശേഖരൻ, ജോസ് കെ മാണി / ഫയൽ

തിരുവനന്തപുരം: കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്  ഇന്ന്  നടക്കും. കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ജോസ് കെ മാണി തന്നെയാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. കോൺ​ഗ്രസ് നേതാവ് ശൂരനാട് രാജശേഖരനാണ് യുഡിഎഫ് സ്ഥാനാർത്ഥി. 

നിയമസഭ സമുച്ചയത്തിലെ മൂന്നാം നിലയിലെ ഹാളിൽ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ്. രാവിലെ 9 മണി മുതൽ നാല് മണിവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് അഞ്ചിന് വോട്ടെണ്ണും.  നിയമസഭ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണൻ നായരാണ് വരണാധികാരി. 

നിയമസഭയിലെ അംഗബലം അനുസരിച്ച് ജോസ് കെ മാണിയുടെ ജയം ഉറപ്പാണ്. 99 പ്രതിനിധികളാണ് എൽ ഡി എഫിന് ഉള്ളത്. എന്നാൽ ഇതിൽ രണ്ട് വോട്ട് കുറയും. സിപിഎമ്മിലെ മുൻ മന്ത്രി ടി പി രാമകൃഷ്ണനും  പി മമ്മിക്കുട്ടിയും കോവിഡ് ബാധിതരായി ചികിൽസയിലാണ്. യുഡിഎഫിന്റെ 41 അം​ഗങ്ങളിൽ പി ടി തോമസ് ചികിൽസയിലാണ്.

വിജയിക്ക് 2024 ജൂലൈ ഒന്ന് വരെ കാലാവധിയുണ്ട്. കേരള കോൺ​ഗ്രസ് എം യുഡിഎഫ് വിട്ട് എൽ ഡി എഫിൽ എത്തിയതോടെ ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചത്. മുന്നണിയിലേക്ക് വരുമ്പോഴുള്ള രാജ്യസഭാ സീറ്റ് ആ പാർട്ടിക്ക് തന്നെ നൽകുന്ന പതിവ് വച്ചാണ് സീറ്റ് കേരള കോൺ​ഗ്രസ് എമ്മിന് തന്നെ നൽകിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിച്ചു തോറ്റ ജോസ് കെ മാണിയെ തന്നെ രാജ്യസഭയിലേക്ക്  മൽസരിപ്പിക്കാൻ കേരള കോൺ​ഗ്രസ് തീരുമാനിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com