മോന്‍സന്‍ മാവുങ്കല്‍ ജയിലിലേക്ക്;  ഒരാഴ്ച റിമാന്‍ഡില്‍

പുരുവാസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിനെ ഒരാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു
മോന്‍സന്‍ മാവുങ്കൽ
മോന്‍സന്‍ മാവുങ്കൽ


കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിനെ ഒരാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. മോന്‍സനെ രണ്ടുതവണ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ശില്‍പ്പിയെ വഞ്ചിച്ച് പണം നല്‍കാത്തതിന്റെ കേസില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് മോന്‍സനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് തിങ്കളാഴ്ച കോടതി പരിഗണിക്കും. 

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. രണ്ട് സിനിമാനടിമാരുടെ വിവാഹച്ചെലവുകളും വഹിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.  പല ഉന്നതരുടേയും പിറന്നാള്‍ ആഘോഷങ്ങളും കൊച്ചിയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലായി മോന്‍സന്‍ സ്വന്തം ചെലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളില്‍ സിനിമാതാരങ്ങളും പൊലീസ് ഉന്നതരും എത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

ലക്ഷക്കണക്കിന് രൂപയാണ് ആഘോഷ പരിപാടികള്‍ക്കായി മോന്‍സന്‍ ചെലവാക്കിയത്. വജ്രവ്യാപാരി, വന്‍ സുരക്ഷയുള്ള വിവിഐപി എന്നിങ്ങനെയാണ് പല ഹോട്ടലുകളിലും മോന്‍സനെ ഒപ്പമുള്ളവര്‍ അവതരിപ്പിച്ചിരുന്നത്. പ്രമുഖരുമായെല്ലാം ബന്ധം പുലര്‍ത്തുന്നതിനായിരുന്നു ഇത്തരം ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

മോന്‍സന് കേരളത്തില്‍ നിക്ഷേപം കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഇയാള്‍ക്ക് നിക്ഷേപമുണ്ടോ എന്ന് ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. അതിനിടെ, മോന്‍സന്റെ പുരാവസ്തു മ്യൂസിയത്തിലെ ശില്‍പ്പങ്ങളും വിഗ്രഹങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ശില്‍പ്പി സുരേഷ് മോന്‍സന് നിര്‍മ്മിച്ച് നല്‍കിയ എട്ട് ശില്‍പ്പങ്ങളും വിഗ്രഹങ്ങളും റെയ്ഡില്‍ കണ്ടെത്തി. പുലര്‍ച്ചയോടെയാണ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com