കോഴിക്കോട്: മറവി രോഗം (അൽഷിമേഴ്സ്) ബാധിച്ച വയോധിക വഴിതെറ്റി കാട്ടിൽ കുടുങ്ങിയത് ഒരാഴ്ച. ഭക്ഷണവും വെള്ളവുമില്ലാതെ ഏഴ് ദിവസം കാട്ടിൽ കഴിഞ്ഞ 78കാരിയെ ഒടുവിൽ കണ്ടെത്തിയത് കൊടും കാട്ടിൽ പാറക്കെട്ടിനു താഴെ തളർന്നിരിക്കുന്ന നിലയിൽ. കോടഞ്ചേരി തെയ്യപ്പാറയിൽ നിന്ന് കാണാതായ വേങ്ങത്താനത്ത് ഏലിയാമ്മ ജോസഫിനെയാണ് ഒരാഴ്ചത്തെ തിരച്ചിലിനൊടുവിൽ വീട്ടിൽ നിന്ന് നാല് കിലോമീറ്റർ അകലെ കണ്ടെത്തിയത്. അവശ നിലയിലായ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
25ന് വൈകീട്ട് മൂന്ന് മണിയോടെയാണ് ഏലിയാമ്മയെ കാണാതായത്. തൊട്ടടുത്ത വീട്ടിലെത്തിയ ഏലിയാമ്മയെ അയൽവാസികൾ തിരികെ വീട്ടിലേക്ക് പറഞ്ഞയിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴി തെറ്റി കാട്ടിൽ കുടുങ്ങിയതാണെന്നു കരുതുന്നു.
കാണാതായ ദിവസം മുതൽ മക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നു തിരച്ചിൽ നടത്തിയിരുന്നു. ഡോഗ് സ്ക്വാഡുകളും തിരച്ചിലിനെത്തിയെങ്കിലും വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള റോഡ് വരെ മാത്രമാണു പൊലീസ് നായ്ക്കൾ മണം പിടിച്ചു ചെന്നത്.
പിന്നീട് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പൊലീസ് പ്രദേശം അരിച്ചുപെറുക്കി. തേവർ മലയിലെ രണ്ട് റബർ തോട്ടങ്ങൾക്കിടയിലെ കാടുമൂടിയ സ്ഥലത്തെ പാറക്കൂട്ടത്തിന് താഴെ ചാഞ്ഞിരിക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. കാലുതെറ്റി വീണതാകാം എന്നാണ് നിഗമനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ