നാട്ടുകാരുടെ നികുതിപ്പണം മുക്കി ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വന്‍ വെട്ടിപ്പ് ; തുറന്നു സമ്മതിച്ച് മേയര്‍

അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി മേയര്‍ ആര്യാ രാജേന്ദ്രന്‍  പറഞ്ഞു
മേയര്‍ ആര്യാ രാജേന്ദ്രന്‍ / ഫെയ്‌സ്ബുക്ക് ചിത്രം
മേയര്‍ ആര്യാ രാജേന്ദ്രന്‍ / ഫെയ്‌സ്ബുക്ക് ചിത്രം

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നികുതി തട്ടിപ്പ് നടന്നതായി സമ്മതിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. മേഖലാ ഓഫീസില്‍ ലഭിച്ച കരം ഉദ്യോഗസ്ഥര്‍ ബാങ്കില്‍ അടച്ചില്ല. നേമം മേഖലാ ഓഫീസില്‍ 25 ലക്ഷത്തിന്റെ ക്രമക്കേടാണ് നടന്നത്. ശ്രീകാര്യത്ത് അഞ്ചു ലക്ഷവും, ആറ്റിപ്രയില്‍ ഒരു ലക്ഷം രൂപയുടേയും ക്രമക്കേടും നടന്നു. എന്നാല്‍ ആരുടെയും വീട്ടുകരം നഷ്ടപ്പെടില്ലെന്നും മേയര്‍ അറിയിച്ചു. 

കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും മേയര്‍ ആര്യാ രാജേന്ദ്രന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. നികുതി വെട്ടിപ്പ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉയര്‍ത്തി കോണ്‍ഗ്രസ് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. 

ബിജെപി അംഗങ്ങള്‍ സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് പ്ലാസ്റ്റിക് നിരോധനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ നികുതി വെട്ടിപ്പ് സംബന്ധിച്ച് മേയര്‍ വിശദീകരണം നല്‍കിയത്. നികുതി വെട്ടിപ്പ് ചൂണ്ടിക്കാട്ടി നേരത്തെ യുഡിഎഫും ബിജെപിയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 

ബിജെപിയുടെ രാപ്പകല്‍ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. കോര്‍പ്പറേഷന്‍ വളയുന്നത് അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു. കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസ്സാക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com