പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ് : പ്രതി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു ; ആത്മഹത്യാശ്രമം ഇന്ന് വിധി വരാനിരിക്കെ

ജയിലില്‍ വെച്ച് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാനാണ് മുഹമ്മദ് ശരീഫ് ശ്രമിച്ചത്
പ്രതി മുഹമ്മദ് ശരീഫ് / ടെലിവിഷൻ ചിത്രം
പ്രതി മുഹമ്മദ് ശരീഫ് / ടെലിവിഷൻ ചിത്രം

മലപ്പുറം: മലപ്പുറം കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ശെരീഫ് (42) ആത്മഹത്യയ്ക്ക് ശ്രമിച്ചു. 

ജയിലില്‍ വെച്ച് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാനാണ് മുഹമ്മദ് ശരീഫ് ശ്രമിച്ചത്. പ്രതിയെ ഉടന്‍ തന്നെ ആശുപത്രിയിലാക്കി.  കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി, ഇന്ന് ശിക്ഷ വിധിക്കാനിരിക്കെയായിരുന്നു ആത്മഹത്യാശ്രമം. 

പല്ലിക്കണ്ടത്ത് വലിയ പുരയ്ക്കല്‍ മരക്കാരിന്റെ മകള്‍ ഉമ്മുസല്‍മ (26), മകന്‍ ദില്‍ഷാദ് (7) എന്നിവരെയാണ് മുഹമ്മദ് ശരീഫ് കൊലപ്പെടുത്തിയത്. കൊല്ലണമെന്ന ഉദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ച് കയറല്‍, ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

2017 മെയ് 24നാണ് കേസിനാസ്പദമായ സംഭവം. ഉമ്മുസല്‍മ ഭര്‍ത്താവും വീട്ടുകാരുമായി തെറ്റിപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുള്ള പ്രതി ഉമ്മുസല്‍മയുമായി സൗഹൃദത്തിലായി. ഈ ബന്ധത്തില്‍ ഉമ്മുസല്‍മ ഗര്‍ഭിണിയായി. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

ആശുപത്രിയില്‍ തന്നോടൊപ്പം നില്‍ക്കണമെന്നും അല്ലാത്തപക്ഷം പ്രതിയുടെ ഭാര്യവീട്ടില്‍ പ്രശ്‌നമുണ്ടാക്കുമെന്നും ഉമ്മുസല്‍മ ശരീഫിനോട് പറഞ്ഞു. ക്ഷുഭിതനായ ശരീഫ് ഉമ്മുസല്‍മയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലുകയായിരുന്നു. കൊലപാതകം കണ്ട ഉമ്മുസല്‍മയുടെ മകന്‍ ദില്‍ഷാദിനെയും ഷാള്‍ കഴുത്തില്‍ മുറുക്കി കൊന്നു. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇരുവരുടെയും കൈ ഞരമ്പുകള്‍ മുറിച്ചു. തുടര്‍ന്ന് വാതില്‍ പൂട്ടി താക്കോല്‍ വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

യുവതിയും മകനും ആത്മഹത്യ ചെയ്തതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രിയമായ അന്വേഷണ റിപ്പോര്‍ട്ടുമാണ് വഴിത്തിരിവായത്. 53 സാക്ഷികളെ കോടതി വിസ്തരിച്ചു. 57 രേഖകളും 14 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com