കൊടകര കുഴല്‍പ്പണ കേസ്: കൂടുതല്‍ പണം കണ്ടെടുത്തു

കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയാണ് കണ്ടെടുത്തത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ കൂടുതല്‍ പണം വീണ്ടെടുത്തു. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയാണ് കണ്ടെടുത്തത്. കവര്‍ച്ചാ കേസിലെ പ്രതി രഞ്ജിത്തിന്റെ സുഹൃത്തിന്റെ ചാലക്കുടിയിലെ വീട്ടില്‍ നിന്നാണ് 1,40,000 രൂപ കണ്ടെടുത്തത്. നഷ്ടപ്പെട്ട പണത്തില്‍ ഒന്നരക്കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തത്.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടെ ചോദ്യം ചെയ്യല്‍ വീണ്ടും  തുടങ്ങി. പ്രതി ബാബു, അയാളുടെ ഭാര്യ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. കവര്‍ച്ചാ പണത്തിലെ ഇനി കണ്ടെത്താനുള്ള 2 കോടി രൂപ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. 

ഏപ്രില്‍ 3 ന്  കൊടകര ദേശീയ പാതയില്‍ വെച്ച് കാറില്‍ കൊണ്ടു പോവുകയായിരുന്ന മൂന്നര കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുക്കുകയായിരുന്നു. 22 പ്രതികളാണ് കേസിലുള്ളത്. ഇതില്‍  21 പേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. കേസില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ബി ജെ പി നേതാക്കള്‍ സാക്ഷികളാണ്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് നഷ്ടപ്പെട്ടതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ബിജെപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചോയെന്നതും അന്വേഷണ പരിധിയില്‍ വരും. കര്‍ണാടകത്തില്‍ നിന്ന് എത്തിച്ച ബിജെപിയുടെ ഫണ്ട് ആണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരന്‍ ധര്‍മ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുക. പിന്നീട് ധര്‍മ്മരാജന്‍ ഇത് തന്റെ പണമാണെന്നും തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ധര്‍മ്മരാജന് ഇതുവരെ കഴിഞ്ഞിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com