മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. സതീശന്‍ തന്നെ ധാര്‍മ്മികത പഠിപ്പിക്കേണ്ട. നിയമസഭയില്‍ എപ്പോള്‍ വരണമെന്ന് തനിക്കറിയാം. അതിന് വിഡി സതീശന്റെ ഉപദേശം വേണ്ടെന്നും അൻവർ പറഞ്ഞു .
രാഹുല്‍ ഗാന്ധി ഇന്ത്യവിട്ടുപോകുമ്പോള്‍ എവിടേക്കാണ് പോകുന്നതെന്ന് പറയാറില്ല. അത്തരത്തിലുള്ള ഒരു നേതാവിന്റെ അനുയായിയാണ് താങ്കള്‍ എന്ന് ഓര്‍ക്കണം. തെരഞ്ഞെടുത്ത ജനങ്ങളോടുള്ള ബാധ്യത ഇപ്പോഴും നിറവേറ്റു്ന്നുണ്ടെന്ന് അന്‍വര്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അന്‍വറിന്റെ പ്രതികരണം
അന്‍വറിന്റെ വാക്കുകള്‍
പിവി അന്‍വര്‍ നിയമസഭയിലെത്തിയില്ലെന്ന പ്രതിപക്ഷ നേതാവായ അങ്ങയുട പ്രസ്തവന ഇന്ന് കാണുകയുണ്ടായി. പിവി അന്‍വര്‍ നിയമസഭയിലെത്തിയില്ലെന്ന അങ്ങയുടെ വിഷമം എന്നെ അതിശയിപ്പിക്കുന്നതാണ്. ഒരുകാലത്തും നിയമസഭയില്‍ എത്തരുതെന്ന രീതിയില്‍ വ്യക്തിപരമായി എനിക്കെതിരെ പ്രവര്‍ത്തിച്ച പാര്‍ട്ടിയുടെ നേതാവാണ് നിങ്ങള്‍. നിലമ്പൂരില്‍ തന്നെ പരാജയപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയെവരെ പരാജയപ്പെടുത്താന്‍ കൊണ്ടുവന്നു. ഇപ്പോ എന്നെ കാണാത്തതില്‍ വിഷമം ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം തോന്നി. താങ്കളുടെ ഒരു നേതാവുണ്ടല്ലോ. രാഹുല്‍ ഗാന്ധി എവിടെയാണ്?. അദ്ദേഹം ഇന്ത്യവിട്ടുപോകുമ്പോള്‍ എവിടെയാണെന്ന് പോകുന്നതുപോലും പറയാറില്ല. അത്തരത്തിലുള്ള ഒരു നേതാവിന്റെ അനുയായിയാണ് താങ്കള്‍ എന്ന് ഓര്‍ക്കണം. വയനാട് നിന്ന് ജയിച്ചുപോയ രാഹുല്‍ ഗാന്ധിയെ കാണാനെ ഇല്ല. ഇതിനെല്ലാം മറുപടി പറയാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്.
സ്വന്തം ഗുരുവിനെ പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്ന് കുതികാല്‍ വെട്ടി താങ്കള്‍ ഇരിക്കുന്ന സീറ്റിന്റെ പുറകിലേക്കാക്കിയ നേതാവാണ് താങ്കള്‍. അതുകൊണ്ട് ധാര്‍മികതയെപ്പറ്റി പറയേണ്ട. നിയമസഭയില്‍ എപ്പം വരണം പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് എനിക്കറിയാം. അതിന് താങ്കളുടെ ഉപദേശം വേണ്ട. ജനം എന്നെ തെരഞ്ഞടുത്തിട്ടുണ്ടെങ്കില്‍ ആ ബാധ്യത താന്‍ നിറവേറ്റുമെന്നും അന്‍വര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ