മദ്യപിച്ച് ലക്കുകെട്ട് ബൈക്ക് ഓടിച്ചു, പൊലീസ് തടഞ്ഞപ്പോൾ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം
കോഴിക്കോട് : മദ്യലഹരിയിൽ അപകടകരമായ നിലയിൽ ബൈക്ക് ഓടിച്ചു വന്നയാളെ പൊലീസ് തടഞ്ഞു. ഇതേത്തുടർന്ന് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ച് സ്വയം പരിക്കേൽപ്പിച്ച യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
താമരശ്ശേരി ചുങ്കം ജങ്ഷനു സമീപം ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പുതുപ്പാടി നെരൂക്കുംചാല്‍ പുത്തലത്ത് അബ്ദുസലാം (43) ആണ് കഴുത്തില്‍ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചത്. കഴുത്തിലെ മുറിവ് സാരമുള്ളതല്ല.
അപകടകരമായ വിധത്തില്‍ ഒരാള്‍ ബൈക്കോടിച്ചു വരുന്നതായി ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന താമരശ്ശേരി ട്രാഫിക് എസ് ഐ സലീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് ചുങ്കം ജങ്ഷനുസമീപത്തെ സിവില്‍ സപ്ലൈസ് ഓഫീസിനുമുന്നിൽ വെച്ച് ബൈക്ക് തടഞ്ഞു.
യുവാവ് മദ്യലഹരിയിലായിരുന്നു. ഈ നിലയില്‍ വാഹനമോടിക്കാന്‍ പറ്റില്ലെന്നും ബന്ധുക്കൾ വന്നാലേ വാഹനം വിട്ടുതരൂവെന്നും പൊലീസ് പറഞ്ഞു. തുടർന്ന് തൊട്ടടുത്ത കടയിൽപ്പോയി ബ്ലേഡ് വാങ്ങി കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
മുറിവേൽപ്പിച്ചതിന്റെ കാരണം ചോദിച്ചപ്പോൾ കുടുംബപ്രശ്നം മൂലമുള്ള മാനസിക വിഷമം ആണെന്നായിരുന്നു മറുപടി. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് ബലമായി യുവാവിനെ ആശുപത്രിയിലാക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ