കൊച്ചി : പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന് ജാമ്യമില്ല. മോന്‍സന്റെ ജാമ്യാപേക്ഷ കൊച്ചി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. 10 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലും 1.72 കോടി രൂപ തട്ടിയെന്ന കേസിലുമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
കേസന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ മോന്‍സന് ജാമ്യം നല്‍കുന്നത് അന്വേഷണത്തിന് തിരിച്ചടിയാകുമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. യാക്കൂബില്‍ നിന്നും പണം തട്ടിയ കേസിലും വയനാട്ടില്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശിയെ തട്ടിപ്പിനിരയാക്കിയ കേസിലുമാണ് ജാമ്യം തള്ളിയത്.
പണത്തിന്റെ ഉറവിടം, പണം എവിടെ നിക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ മോന്‍സനെ 29-ാം തീയതി വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
കെ സുധാകരന്‍ തന്റെയടുത്ത് വന്നത് ചികിത്സയ്ക്കാണെന്ന് മോന്‍സണ്‍ മാവുങ്കല്‍ ചോദ്യം ചെയ്യലിനിടെ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. സുധാകരന്‍ തന്റെ വീട്ടില്‍ താമസിച്ചിട്ടില്ല, ആറ് ദിവസം വീട്ടില്‍ വന്ന് പോവുകയായിരുന്നുവെന്നും മോന്‍സണ്‍ പറഞ്ഞു.
അതിനിടെ, എച്ച്എസ്ബിസി ബാങ്കിന്റെ പേരിലുള്ള ഒരു വ്യാജരേഖ കൂടി കലൂരിലെ മോൻസന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ അക്കൗണ്ട് വിവരങ്ങളടക്കം മറയ്ക്കപ്പെട്ടതായാണ് കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ