കണ്ണൂർ: രണ്ട് ദശാബ്ദത്തോളം പെട്രോൾ പമ്പിൽ ജോലി ചെയ്ത് മകളെ രാജ്യത്തെ ഉയർന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ പെട്രോ കെമിക്കൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദ പഠനത്തിൽ എത്തിച്ചിരിക്കുകയാണ് പയ്യന്നൂർ സ്വദേശിയായ എസ് രാജഗോപാൽ. കാൻപുർ ഐഐടിയിലെ പെട്രോ കെമിക്കൽ എം ടെക് പഠനം മൂന്നാം സെമസ്റ്ററിലെത്തിയ ആര്യയെക്കുറിച്ച് കേന്ദ്ര പെട്രോളിയം മന്ത്രിയാണ് ട്വിറ്ററിലൂടെ ലോകത്തോട് പറഞ്ഞത്.
പയ്യന്നൂരിലെ ഐ ഒ സി പെട്രോൾ പമ്പ് ജീവനക്കാരനാണ് രാജഗോപാൽ. ഭാര്യ കെ കെ ശോഭന ബജാജ് മോട്ടോഴ്‌സിലെ ജീവനക്കാരിയാണ്. ഇവരുടെ ഏകമകളാണ് ആര്യ. ആര്യയ്ക്ക് ഓർമ്മവച്ച നാൾ മുതൽ അച്ഛൻ പെട്രോൾ പമ്പിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പെട്രോ കെമിക്കൽ എൻജിനിയറിങ് എന്ന മോഹം കുട്ടിക്കാലം മുതൽ ഒപ്പമുണ്ട്. എസ്എസ്എൽസി നൂറുശതമാനം മാർക്കോടെയും പ്ലസ്ടു 98 ശതമാനം മാർക്കോടെയും പാസായ ആര്യ എൻഐടി കാലിക്കറ്റിൽ പെട്രോ കെമിക്കൽ എൻജിനിയറിങ്ങിൽ ബി.ടെകിനു ചേർന്നു. തുടർന്നായിരുന്നു ഐഐടി കാൻപുരിൽ അഡ്മിഷൻ നേടിയത്.
അച്ഛനും മകളും പെട്രോൾപമ്പിൽ നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ ട്വീറ്റ്. ഐഒസിയുടെ റീജിയണൽ മാനേജർ ഐഒസി ഡീലർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച ഇവരുടെ കഥ പിന്നീട് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. വർ പുതിയ ഇന്ത്യയുടെ പ്രചോദനവും മാതൃകയുമാണെന്നാണ് ഹർദീപ് സിങ്ങിന്റെ ട്വീറ്റിലുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ