കെഎസ്ആർടിസിയിൽ​ ​ഗുരുതര ക്രമക്കേടുകൾ; ചീഫ് എൻജിനീയർ അഴിമതി നടത്തി; സർക്കാരിന് കോടികളുടെ നഷ്ടം

കെഎസ്ആർടിസിയിൽ​ ​ഗുരുതര ക്രമക്കേടുകൾ; ചീഫ് എൻജിനീയർ അഴിമതി നടത്തി; സർക്കാരിന് കോടികളുടെ നഷ്ടം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ​ ​ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തി ധനകാര്യ പരിശോധനാ വിഭാ​ഗം. ചീഫ് എൻജിനീയർ ആർ ഇന്ദു അഴിമതി നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. 1.39 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ച ഗുരുതര ക്രമക്കേടുകൾ നടത്തിയ കെഎസ്ആർടിസി ചീഫ് എൻജിനീയർ ആർ ഇന്ദുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാർശാ റിപ്പോർട്ടിൽ പറയുന്നു. ഇവർ നടപ്പിലാക്കി പൂർത്തീകരിക്കാത്ത പദ്ധതികൾ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

ഹരിപ്പാട്, തൊടുപുഴ, എറണാകുളം, കണ്ണൂർ ഡിപ്പോകളുടെ നിർമാണത്തിൽ ക്രമക്കേടുകൾ ഉള്ളതായും റിപ്പോർട്ടിൽ പറയുന്നു. കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ നിർമാണത്തിലെ അപാകതകൾ കാരണം സർക്കാരിനുണ്ടായ 1.39 കോടി രൂപയുടെ നഷ്ടം വിജിലൻസ് അന്വേഷിക്കുകയും ഇന്ദുവിൽ നിന്ന് നഷ്ടം നികത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ അടിത്തറയ്ക്ക് ഗുരുതരമായ അപാകത ഉണ്ടെന്നു കണ്ടെത്തിയിട്ടും കരാറുകാരന് ഇന്ദു തുക അനുവദിച്ചു. ഉപയോഗശൂന്യമായ കെട്ടിടം നിർമിച്ചതിലൂടെ 1.39 കോടി രൂപ സർക്കാരിനു നഷ്ടമുണ്ടായി. കരാറുകാരന് തുക അനുവദിച്ച നടപടി അഴിമതിക്ക് കൂട്ടുനിൽക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

തൊടുപുഴ ഡിപ്പോയിൽ യാർഡ് നിർമാണ കാലാവധി ആറ് മാസത്തിൽ നിന്ന് 11 മാസം കൂടി നീട്ടി നൽകി, മൂവാറ്റുപുഴ ഡിപ്പോയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണത്തിൽ കരാറുകാരനെ ചട്ടവിരുദ്ധമായി സഹായിച്ചു. കണ്ണൂർ ഡിപ്പോയിൽ ജീവനക്കാരുടെ വിശ്രമമുറിയും ഓഫീസ് മുറിയും നിർമിച്ച കരാറുകാരനെ സഹായിക്കുന്ന തരത്തിൽ ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി. 

ഹരിപ്പാട് ഡിപ്പോയിലെ കാത്തിരിപ്പു കേന്ദ്രവും ഗാരിജും നിർമിക്കുന്ന കരാറുകാർക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചു. പിഡബ്ല്യുഡി, കെഎസ്ആർടിസി കരാർ ലൈസൻസില്ലാത്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ടെൻഡറിൽ പങ്കെടുക്കാൻ അനുവദിച്ചു തുടങ്ങിയവയാണ് ഇന്ദുവിനെതിരായ ആരോപണങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com