ഉത്രവധം: സൂരജ് കുറ്റക്കാരന്‍; ശിക്ഷാവിധി മറ്റന്നാള്‍; വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

കൊല്ലംഅഡീഷണല്‍ സെഷന്‍സ് കോടതിജഡ്ജി എം മനോജാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ വിധിപ്രഖ്യാപിച്ചത്
പ്രതി സൂരജിനെ കോടതിയിലെത്തിച്ചപ്പോള്‍ / ടെലിവിഷന്‍ ചിത്രം
പ്രതി സൂരജിനെ കോടതിയിലെത്തിച്ചപ്പോള്‍ / ടെലിവിഷന്‍ ചിത്രം

കൊല്ലം: കൊല്ലം: മന: സാക്ഷിയെ ഞെട്ടിച്ച ഉത്രവധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കൊല്ലംഅഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷാവിധി 13ലേക്ക് മാറ്റി.  വിധി കേള്‍ക്കാനായി ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തി.

എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി പ്രതിയോട് ചോദിച്ചെങ്കിലും ഒന്നും പറയാനില്ലെന്ന് സൂരജ് അറിയിച്ചു. കേസ് അപൂര്‍വങ്ങളില്‍ ആപൂര്‍വമാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്നതായിരിക്കണം വിധിയെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

കൊലപാതകമല്ലെന്നും ഉത്ര പാമ്പ് കടിയേറ്റ് മരിച്ചതാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും പ്രായം കണക്കിലെടുത്തും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്തതിനാല്‍ പ്രതി കുറ്റക്കാരനല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കട്ടി

25കാരിയായ അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്രയെ 2020 മേയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് കേസ് വിസ്താരം പൂര്‍ത്തിയാക്കിയത്.

ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അത് സര്‍പ്പകോപമാണെന്നു വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു. കേസ് അത്യപൂര്‍വമാകുന്നത് കൊലപാതകം നടപ്പിലാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സിഡികളും ഹാജരാക്കി. വാദത്തിനിടയില്‍ ഡിജിറ്റല്‍ തെളിവുകള്‍ നേരിട്ട് പരിശോധിക്കേണ്ടതിനാല്‍ തുറന്ന കോടതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാദം കേട്ടത്. സൂരജിന് പാമ്പുകളെ നല്‍കിയതായി മൊഴിനല്‍കിയ ചാവര്‍കാവ് സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കി.

നേരത്തെ അണലിയെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. അത് പരാജയപ്പെട്ട് ഉത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അടുത്ത പദ്ധതി തയ്യാറാക്കി. മെയ് 7നായിരുന്നു കൊലപാതകം നടപ്പിലാക്കിയത്. ഉത്രയെ രണ്ടുപ്രാവശ്യം പാമ്പുകടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയില്‍ ഉണ്ടായിരുന്നതെങ്കിലും എന്താണ് സംഭവിച്ചതെന്ന് കോടതിയില്‍ വിശദീകരിക്കാന്‍ തയ്യാറാകാത്തത് ഗൗരവമേറിയ സാഹചര്യമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. മൂര്‍ഖന്‍ പാമ്പിന് ഉത്ര കിടന്നമുറിയില്‍ കയറാനുള്ള പഴുതുകള്‍ ഇല്ലായിരുന്നെന്നും ജനല്‍വഴി കയറാനുള്ള സാധ്യത ഇല്ലെന്നും വിദഗ്ധ സാക്ഷികള്‍ മൊഴിനല്‍കിയിരുന്നു.

ഉത്രയെ അണലിയെക്കൊണ്ടും മൂര്‍ഖനെക്കൊണ്ടും കടിപ്പിക്കുന്നതിനുമുന്‍പ് പലതവണ സൂരജ് ഇന്റര്‍നെറ്റില്‍ പാമ്പുകളെക്കുറിച്ച് തിരഞ്ഞതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. പാമ്പിന്റെ തലയില്‍ അമര്‍ത്തിപ്പിടിച്ച് വിഷം പുറത്തുവരുത്തിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കാന്‍ ഡമ്മി പരീക്ഷണം നടത്തിയതിന്റെ തെളിവുകളും കോടതിയില്‍ ഹാജരാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com