തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പേപ്പാറ, അരുവിക്കര, പെരിങ്ങൽക്കുത്ത് ഡാമുകൾ തുറന്നു. വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതിനെ തുടർന്നു പേപ്പാറ ഡാമിലെ നാലു ഷട്ടറുകളും ഉയർത്തി. ഒന്ന് നാല് ഷട്ടറുകൾ അഞ്ച് സെന്റി മീറ്റർ വീതവും രണ്ട്, മൂന്ന് ഷട്ടറുകൾ 10 സെന്റി മീറ്റർ വീതവുമാണു ഉയർത്തിയത്. ഫലത്തിൽ 30 സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്. ഇതോടെ കരമനയാറിന്റെ തീരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
108.45 മീറ്റർ ആണു ഡാമിലെ നിലവിലത്തെ ജല നിരപ്പ്. 110.5 മീറ്റർ ആണു പരമാവധി സംഭരണ ശേഷി. 109.5 സെന്റി മീറ്റർ വരെ സംരക്ഷിച്ചു നിർത്താൻ അനുമതിയുണ്ട്. ഉൾ വന പ്രദേശങ്ങളിൽ ശക്തമായ മഴ തുടർന്നാൽ ഷട്ടറുകൾ വീണ്ടും ഉയർത്തിയേക്കും. കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഞായറാഴ്ച രാത്രി മുതലുള്ള കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിലെ ആറ് ഷട്ടറുകളിൽ നാലെണ്ണം 320 സെന്റീമീറ്റർ ഉയർത്തി. മൂന്നും നാലും അഞ്ചും ഷട്ടറുകൾ 100 സെന്റീമീറ്റർ വീതവും രണ്ടാമത്തെ ഷട്ടർ 20 സെന്റീമീറ്ററുമാണ് ഉയർത്തിയത്.
മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വീണ്ടും വർധിക്കുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടി വരും. ഡാമിന്റെ സമീപത്തും കരമന ആറിന്റെ തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. പേപ്പാറ ഡാമിലെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്.
ശക്തമായ നീരൊഴുക്കിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ