വിവരാവകാശ അപേക്ഷകള്‍ക്ക് ഉടന്‍ മറുപടി; പഞ്ചായത്ത് വകുപ്പില്‍ അധികാരികളെ പുനര്‍നിര്‍ണയിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th October 2021 05:47 PM |
Last Updated: 12th October 2021 05:47 PM | A+A A- |

എം വി ഗോവിന്ദൻ/ ഫെയ്‌സ്ബുക്ക്
തിരുവനന്തപുരം : പഞ്ചായത്ത് വകുപ്പില്‍ അപ്പീല്‍ അധികാരികളെയും സ്‌റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെയും സ്‌റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെയും പുനര്‍ നിര്‍ണയിച്ചുവെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് സമയബന്ധിതമായി മറുപടി ഉറപ്പാക്കാനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍ കാര്യക്ഷമമായി സേവനങ്ങള്‍ ലഭ്യമാക്കാനും സഹായകമാവുന്ന വിധത്തിലാണ് ക്രമീകരണം നടപ്പാക്കിയതെന്നും മന്ത്രി അറിയിച്ചു.
നേരത്തെ ഗ്രാമപഞ്ചായത്തുകളില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്നു സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. പുതിയ ഉത്തരവിലൂടെ ജൂനിയര്‍ സൂപ്രണ്ടോ, ഹെഡ് ക്ലാര്‍ക്കോ ആ പദവിയിലേക്ക് വരും. ഗ്രാമ പഞ്ചായത്തുകളില്‍ സ്‌റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി അക്കൗണ്ടന്റുമാരെയും അപ്പീല്‍ അധികാരികളായി പി എ യു സൂപ്പര്‍വൈസറെയും നിശ്ചയിച്ചു.
പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റില്‍ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ജൂനിയര്‍ സൂപ്രണ്ടും സ്‌റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സീനിയര്‍ ക്ലര്‍ക്കും അപ്പീല്‍ അധികാരിയായി പി എ യു യൂണിറ്റ് സൂപ്പര്‍വൈസറും ഉണ്ടാവും. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ജൂനിയര്‍ സൂപ്രണ്ടും സ്‌റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സീനിയര്‍ ക്ലര്‍ക്കും അപ്പീല്‍ അധികാരിയായി പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറും ഉണ്ടാകും. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സീനിയര്‍ സൂപ്രണ്ടും സ്‌റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ജൂനിയര്‍ സൂപ്രണ്ടും അപ്പീല്‍ അധികാരിയായി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറേയും നിയോഗിച്ച് ഉത്തരവായെന്ന് മന്ത്രി പറഞ്ഞു.
ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലര്‍ക്ക് തസ്തിക ഇല്ലാത്ത ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ അസിസ്റ്റന്റ് സെക്രട്ടറി സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതല വഹിക്കണം. പി എ യു സൂപ്പര്‍വൈസര്‍മാര്‍ ഇല്ലാത്ത പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകളില്‍ സൂപ്പര്‍വൈസറുടെ ചുമതല വഹിക്കാത്ത ജൂനിയര്‍ സൂപ്രണ്ട് സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ചുമതല വഹിക്കണം. ഉത്തരവ് പ്രകാരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമത്തിന്റെ അന്തസത്ത ചോര്‍ന്നുപോകാതെ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദേശിച്ചു.