കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം ; ചുരുളഴിച്ച് പൊലീസ് ; അയല്‍വാസികളായ മൂന്നുപേര്‍ പിടിയില്‍

എല്‍ദോസ് പോളിനെ വീടിനടുത്തുള്ള കനാല്‍ ബണ്ട് തിട്ടയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
എൽദോസ് പോൾ മരിച്ച നിലയിൽ / ടെലിവിഷൻ ദൃശ്യം
എൽദോസ് പോൾ മരിച്ച നിലയിൽ / ടെലിവിഷൻ ദൃശ്യം

കൊച്ചി : കോതമംഗലത്ത് സ്റ്റുഡിയോ ഉടമ എല്‍ദോസ് പോള്‍ പെരിയാര്‍വാലി കനാല്‍ ബണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസിയായ എല്‍ദോ ജോയിയും മാതാപിതാക്കളുമാണ് പിടിയിലായത്. 

ചേലാട് സെവന്‍ ആര്‍ട്‌സ് സ്റ്റുഡിയോ ഉടമ പിണ്ടിമന നിരവത്തുകണ്ടത്തില്‍ എല്‍ദോസ് പോളിനെ (40) തിങ്കളാഴ്ച രാവിലെ വീടിനടുത്തുള്ള കനാല്‍ ബണ്ട് തിട്ടയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപകടമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ എല്‍ദോസിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവാത്തത് പൊലീസില്‍ സംശയം ജനിപ്പിച്ചു. 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കു പിന്നില്‍ മുറിവേറ്റിരുന്നതായും വ്യക്തമായി. തുടര്‍ന്ന് മരിച്ച എല്‍ദോസിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. എല്‍ദേസിന്റെ ഫോണിലേക്ക് ഞായറാഴ്ച രാത്രി വന്ന വിളികള്‍ പരിശോധിച്ചാണ് പരിസരവാസിയെ കസ്റ്റഡിയിലെടുത്തത്. പണമിടപാടുമായി ബന്ധപ്പെട്ടായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. 

മരിച്ച എല്‍ദോസ് പോള്‍ രണ്ട് ലക്ഷം രൂപ എല്‍ദോ ജോയിക്ക് നല്‍കിയതായും ഇത് തിരികെ ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് പ്രതി എല്‍ദോസിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. 

തുടര്‍ന്ന് മഴുക്കയ്യിന് തലയ്ക്ക് പിന്നിലടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം പ്രതികള്‍ മൃതദേഹം കനാല്‍ ബണ്ട് തിട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സമീപത്തുതന്നെ സ്‌കൂട്ടറും ഉപേക്ഷിച്ചു. ഇതോടെ അപകടമരണമെന്ന് നാട്ടുകാര്‍ കരുതുമെന്നാണ് പ്രതികള്‍ വിചാരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com