കോട്ടയം: കനത്ത മഴ തുടരുന്ന കോട്ടയം കുട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍മരിച്ചവരുടെ എണ്ണം ഏഴായി. നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. നേരത്തെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ക്ലാരമ്മ ജോസഫ് (65), സിനി (35), സിനിയുടെ മകള്‍ സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തെ കണ്ടെടുത്തത്. ഇപ്പോള്‍ കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. 12 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ ആറു പേര്‍ ഒരു വീട്ടിലെ അംഗങ്ങളാണ്.
നിര്‍ത്താതെ പെയ്യുന്ന മഴയും വെളിച്ചക്കുറവും ഗതാഗത പ്രശ്നങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ദുരന്തസ്ഥലത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കരസേനയുടെ ഒരു യൂണിറ്റും സ്ഥലത്ത് എത്തിയിട്ടുണ്ട്.
തൊടുപുഴ കാഞ്ഞാറില്‍ ഒഴുക്കില്‍പെട്ട കാറിലുണ്ടായിരുന്ന യുവാവും യുവതിയും മരിച്ചു. യുവതിയുടെ മൃതദേഹം കണിയാന്‍ തോട്ടില്‍ നിന്നാണ് വീണ്ടെടുത്തത്. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് പിന്നീടു നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
തൊടുപുഴ റജിസ്ട്രേഷനിലുള്ള കാറാണ് ഒഴുക്കില്‍പ്പെട്ടത്. മുകളില്‍നിന്ന് ഒലിച്ചുവന്ന മലവെള്ളത്തിന് ഇടയില്‍പ്പെട്ട കാര്‍ മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാ ഭിത്തിയില്‍ ഇടിച്ചുനിന്നു. മലവെള്ളത്തിന്റെ ശക്തിയില്‍ സുരക്ഷാ ഭിത്തി തകര്‍ത്ത് കാറും യാത്രികരും ഒലിച്ചുപോകുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം
റിസോര്‍ട്ട് മണ്ണിനടിയില്‍
കടുവാപ്പാറയില്‍ റിസോര്‍ട്ടിന് മേല്‍ മണ്ണിടിഞ്ഞ് വീണ് റിസോര്‍ട്ട് മണ്ണിനടയില്‍പ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പീരുമേട്ടിലക്ക് എന്‍ഡിആര്‍ഫ് ടീമിനെ അയച്ചതായും മുട്ടും ഭാഗത്തും മണ്ണിടിച്ചിലുണ്ടായതായും മന്ത്രി പറഞ്ഞു. പെരിയാര്‍ വാലി പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒഴുക്കില്‍പ്പെട്ട കാറിലെ പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടി
തൊടുപുഴ രജിസ്‌ട്രേഷനിലുള്ള കാറാണ് ഒഴുക്കില്‍പ്പെട്ടത്. മുകളില്‍നിന്ന് ഒലിച്ചുവന്ന മലവെള്ളത്തിന് ഇടയില്‍പ്പെട്ട കാര്‍ മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാ ഭിത്തിയില്‍ ഇടിച്ചുനിന്നു. സുരക്ഷാ ഭിത്തി തകര്‍ത്ത് കാറും ആളുകളും ഒലിച്ചുപോകുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം.
രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യമെത്തി
എന്‍.ഡി.ആര്‍.എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇതിനോടകം വിന്യസിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. ഇതുകൂടാതെ ഡി.എസ്.സിയുടെ ഒരു ടീം കണ്ണൂരും ഒരെണ്ണം കോഴിക്കോടും വിന്യസിക്കാന്‍ നിര്‍ദ്ദേശം നല്‍കി.എയര്‍ഫോഴ്സിനും അടിയന്തിരസാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോട്ടയത്ത് കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എയര്‍ഫോഴ്‌സിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സന്നദ്ധ സേനയും സിവില്‍ ഡിഫെന്‍സും അടിയന്തരസാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ട്.
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ പത്തനംതിട്ട ജില്ലയിലെ കക്കി ,തൃശ്ശൂര്‍ ജില്ലയിലെ ഷോളയാര്‍ ,ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി എന്നീ അണക്കെട്ടുകളില്‍ രാവിലെ 11 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണ പട്ടികയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി ,തൃശ്ശൂര്‍ ജില്ലയിലെ പെരിങ്ങല്‍കുത്തു എന്നിവിടങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യപിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ