കുത്തിവയ്പ്പ് പേടി, പട്ടി കടിച്ചത് വീട്ടിൽ പറഞ്ഞില്ല; 14കാരന്റെ മരണത്തിന് കാരണം പേവിഷബാധയെന്ന് നി​ഗമനം 

മുഖത്തെ മുറിവ് കണ്ട് ചോദിച്ചപ്പോൾ സൈക്കിളിൽനിന്നു വീണതാണെന്നാണു കുട്ടി പറഞ്ഞത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: അസ്വസ്ഥതകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച 14കാരന്റെ മരണം പേവിഷബാധമൂലമെന്ന് നി​ഗമനം. ഒൻപതാംക്ലാസ് വിദ്യാർഥി നിർമൽ രാജേഷ് ആണ് മരിച്ചത്. അർത്തുങ്കൽ സ്രാമ്പിക്കൽ സ്വദേശികളായ രാജേഷിന്റെയും ത്രേസ്യാമ്മയുടെയും മകനാണ് നിർമൽ. 

പട്ടിയിൽനിന്നു മുറിവുണ്ടായിട്ടും യഥാസമയം വാക്സിൻ സ്വീകരിക്കാത്തതാണു മരണ കാരണമെന്നാണു വിലയിരുത്തൽ. പരിശോധിച്ച ഡോക്ടർമാരുടെയും പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണു നിഗമനം. കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന 12 പേർക്കു പേവിഷബാധ പ്രതിരോധ കുത്തിവെപ്പു നൽകി. 

മുഖത്തെ മുറിവ് സൈക്കിളിൽ നിന്ന് വീണതെന്ന് കുട്ടി

ഇക്കഴിഞ്ഞ ഓ​ഗസ്റ്റിൽ നിർമലിന്റെ അനുജൻ അമലിന്റെ മുഖത്തു പട്ടിയുടെ നഖംകൊണ്ടു പോറലേറ്റിരുന്നു. അന്ന് അതിനുചുറ്റും കുത്തിവെപ്പ്‌ എടുത്തു. ഈയടുത്ത് നിർമലിന്റെ മുഖത്തും മുറിവ് കണ്ടെങ്കിലും ചോദിച്ചപ്പോൾ ഇത് സൈക്കിളിൽനിന്നു വീണതാണെന്നാണു കുട്ടി വീട്ടുകാരോട് പറഞ്ഞത്. എന്നാൽ, കൂട്ടുകാരോടു പട്ടിയിൽനിന്നു മുറിവേറ്റതാണെന്ന് പറഞ്ഞു. കുത്തിവെപ്പിനെ ഭയന്നാകാം കുട്ടി വീട്ടിൽ പറയാതിരുന്നതെന്ന് കരുതുന്നു. 

പട്ടിയെ വീട്ടിൽത്തന്നെ നിരീക്ഷിക്കും

വീട്ടിൽവളർത്തുന്ന പട്ടിയെ വെറ്ററിനറി സർജൻ പരിശോധിച്ചെങ്കിലും പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. പട്ടിയെ വീട്ടിൽത്തന്നെ നിരീക്ഷിക്കും. നിർമലിന്റെ  ആന്തരികാവയവങ്ങളും സ്രവവും പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസിലും ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് ലാബിലും പരിശോധനയ്ക്കയച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com