പ്രകൃതി ദുരന്തങ്ങള്‍ കേരളത്തില്‍ മാത്രമല്ല, പശ്ചിമ ഘട്ടത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നു: മാധവ് ഗാഡ്ഗില്‍

പ്രകൃതി ദുരന്തങ്ങള്‍ കേരളത്തില്‍ മാത്രമാണ് നടക്കുന്നത് എന്നത് തെറ്റിദ്ധാരണയാണെന്ന്, പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമ ഘട്ട വിദഗ്ധ സമിതി തലവനുമായ മാധവ് ഗാഡ്ഗില്‍
മാധവ് ഗാഡ്ഗില്‍/ഫയല്‍
മാധവ് ഗാഡ്ഗില്‍/ഫയല്‍

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങള്‍ കേരളത്തില്‍ മാത്രമാണ് നടക്കുന്നത് എന്നത് തെറ്റിദ്ധാരണയാണെന്ന്, പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമ ഘട്ട വിദഗ്ധ സമിതി തലവനുമായ മാധവ് ഗാഡ്ഗില്‍. മഹാരാഷ്ട്രയിലും ഗോവയിലുമെല്ലാം ഓരോ വര്‍ഷവും സമാനമായ ദുരന്തങ്ങള്‍ ഉണ്ടാവുന്നുണ്ടെന്ന് ഗാഡ്ഗില്‍ പറഞ്ഞു.

പശ്ചിമ ഘട്ടത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഗാഡ്ഗില്‍ പറഞ്ഞു. ഇത് ഒഴിവാക്കാന്‍ താഴെത്തട്ടിലുള്ള ആളുകളാണ് മുന്നിട്ടിറങ്ങേണ്ടത്. ജനപ്രതിനിധികള്‍ക്കു മേല്‍ അവര്‍ സമ്മര്‍ദം ചെലുത്തി പ്രകൃതി ദുരന്തത്തിനെതിരായ നടപടികളെടുപ്പിക്കണമെന്ന് ഗാഡ്ഗില്‍ പറഞ്ഞു.

ഭരണഘടനാപരമായ അധികാരം

വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുകയാണ് വേണ്ടത്. ഇതിനായി പശ്ചിമ ഘട്ടത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ ഭരണഘടനാപരമായ അധികാരം വിനിയോഗിക്കണം. 

പശ്ചിമ ഘട്ട സംരക്ഷണത്തിനുള്ള ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള സമയം ഇനിയും കഴിഞ്ഞിട്ടില്ല. ഗ്രാമസഭകളില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണം. താഴെത്തട്ടിലുള്ള ജനങ്ങളുടെ അഭിപ്രായം ആരായണം. അവരുടെ പ്രതികരണം കൂടി അറിഞ്ഞുകൊണ്ടുള്ള നടപടികളാണ് വേണ്ടത്. ഇക്കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കോടതികളിലൂടെ പശ്ചിമഘട്ട സംരക്ഷണ നടപടികള്‍ സ്വീകരിക്കാമെന്നു കരുതരുതെന്ന് ഗാഡ്ഗില്‍ പറഞ്ഞു.

കസ്തൂരിരംഗന്‍ സമിതി

തന്റെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ റിപ്പോര്‍ട്ടുകളില്‍ വെള്ളം ചേര്‍ക്കുകയല്ല, വികൃതമാക്കുകയാണ് കസ്തൂരിരംഗന്‍ സമിതി ചെയ്തതെന്ന് ഗാഡ്ഗില്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ പങ്കാളിത്തത്തോടെ ശുപാര്‍ശകള്‍ നടപ്പാക്കാനാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുള്ളത്. കസ്തൂരി രംഗന്‍ സമിതി ഇതു പാടേ തള്ളിക്കളഞ്ഞെന്ന് ഗാഡ്ഗില്‍ പറഞ്ഞു.

പശ്ചിമഘട്ട സംരക്ഷണത്തിന് നടപടിയെടുക്കുമെന്ന് 2014 തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപി നേതാക്കള്‍ ഉറപ്പു തന്നിരുന്നു. അധികാരത്തില്‍ വന്ന ശേഷം അവര്‍ തന്റെ ഇ-മെയിലിനു മറുപടി പോലും തന്നില്ലെന്ന് ഗാഡ്ഗില്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com