കൊച്ചി; മഴ കനത്തതോടെ പച്ചക്കറി വില കുതിച്ചുയർന്നു. കേരളത്തിനു പുറമേ മഹാരാഷ്ട്രയിലും കർണാടകയിലും മഴ ശക്തമായതാണ് വില ഉയരാൻ കാരണമായത്. കൂടാതെ ഇന്ധന വില വർധനയും പച്ചക്കറി വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. തക്കാളി, സവാള, ബീൻസ് തുടങ്ങിയ എല്ലാ പച്ചക്കറികളുടേയും വില 100 ശതമാനം മുതൽ 300 ശതമാനം വരെയാണ് വർധിച്ചിരിക്കുന്നത്.
20 രൂപയുണ്ടായിരുന്ന സവാളയ്ക്ക് ഇപ്പോൾ 50
കഴിഞ്ഞമാസം അവസാനം ശരാശരി 20 രൂപയായിരുന്ന തക്കാളിവില ഒരു കിലോഗ്രാമിന് 80 രൂപവരെ എത്തിയിരുന്നു. ബുധനാഴ്ച ചില്ലറവിൽപ്പനവില 50-60 രൂപയാണ്. മൈസൂരുവിൽ മഴയും കൃഷിനാശവുമുണ്ടായതാണ് വിലകൂടാൻ കാരണം. സവാളയ്ക്കും വില ഉയർന്നുതന്നെയാണ്. 20 രൂപയുണ്ടായിരുന്ന സവാള 50- 55 രൂപയാണ് ഇപ്പോൾ. മഹാരാഷ്ട്രയിൽ വിളവെടുപ്പുകാലമായതിനാൽ വില കുറഞ്ഞുനിൽക്കേണ്ട സമയമാണിത്. എന്നാൽ മഴമൂലം കൃഷിനാശമുണ്ടായതും സംഭരിച്ച സവാള ചീഞ്ഞുപോയതുമാണ് വിലയുയരാൻ കാരണം. ബെംഗളൂരു, തമിഴ്നാട് സവാള മാർക്കറ്റിൽ എത്തുന്നതുകൊണ്ടാണ് വിലവർധന ഒരു പരിധിവരെ പിടിച്ചുനിർത്തിയിരിക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.
വഴുതനങ്ങയ്ക്ക് 70
45-50 രൂപ വിലയുണ്ടായിരുന്ന ബീൻസിന് 70 രൂപയായി. കൊച്ചുള്ളിവിലയും കിലോഗ്രാമിന് 10-15 രൂപവരെ ഉയർന്നിട്ടുണ്ട്. ഒരു കിലോ കാപ്സിക്കത്തിന് 90 രൂപ എത്തി. ഒരു കിലോഗ്രാമിന് 35 രൂപയുണ്ടായിരുന്ന ചെറുനാരങ്ങയുടെ വില 65 ആയി ഉയർന്നു. 60 രൂപയായിരുന്ന കാരറ്റിന് 80 രൂപയായി. 25 രൂപയുണ്ടായിരുന്ന മുരിങ്ങാക്കോൽ 80 രൂപയായി. കഴിഞ്ഞ മാസം 16 ന് വിറ്റിരുന്ന വഴുതനങ്ങ ഇപ്പോൾ വാങ്ങാൻ 70 കൊടുക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ