'കോണ്‍ഗ്രസിന് കരുത്താകും'; ചെറിയാനെ സ്വാഗതം ചെയ്ത് കെ മുരളീധരന്‍

ചെറിയാന്‍ കോണ്‍ഗ്രസിലേക്ക് തിരികെ വന്നാല്‍ അത് പാര്‍ട്ടിക്ക് കരുത്താകും. എന്നാല്‍ തീരുമാനം എടുക്കേണ്ടത്  അദ്ദേഹമാണെന്ന് കെ മുരളീധരന്‍ 
കെ മുരളീധരന്‍
കെ മുരളീധരന്‍

കോഴിക്കോട്: ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ മുരളീധരന്‍. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വരുന്നത് പാര്‍ട്ടിക്ക് കരുത്താകും. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണെന്നും മുരളീധരന്‍ പറഞ്ഞു.

കരുണാകരനെ പലരും കൈവിട്ടു, ചെറിയാന്‍ അപ്പോഴും ഒപ്പം നിന്നു

ചെറിയാന്‍ പാര്‍ട്ടിയിലേക്ക് വരുന്നത് സന്തോഷമാണ്. 2011ല്‍ ഞങ്ങള്‍ പരസ്പരം മത്സരിച്ചിരുന്നെങ്കിലും വ്യക്തിബന്ധം നിലനിര്‍ത്തിയിരുന്നു. എല്ലാ ഓണത്തിനും ന്യൂയറിനും അദ്ദേഹമാണ് തനിക്ക് ആദ്യസന്ദേശമയക്കാറ്. ചുരുക്കം ചിലര്‍ക്കെ താന്‍ മറുപടി അയക്കാറുള്ളു. അതില്‍ ഒന്ന് ചെറിയാന്‍ ഫിലിപ്പ് ആണെന്നും മുരളീധരന്‍ പറഞ്ഞു. തന്റെ പിതാവുമായി നല്ല ബന്ധമായിരുന്നു അദ്ദേഹത്തിന്. അവസാനകാലത്ത് പലരും കൈവിട്ടപ്പോഴും ചെറിയാന്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചെറിയാന്‍ കോണ്‍ഗ്രസിലേക്ക് തിരികെ വന്നാല്‍ അത് പാര്‍ട്ടിക്ക് കരുത്താകും. എന്നാല്‍ തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണെന്നും മുരളീധരന്‍ പറഞ്ഞു. 

പ്രളയക്കെടുതിയില്‍ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. 
ഭരണാധികാരികള്‍ ദുരന്തനിവാരണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ, ദുരന്തം വന്ന ശേഷം ദുരിതാശ്വാസ ക്യാംപില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജന വഞ്ചനയാണെന്നായിരുന്നു ചെറിയാന്റെ വിമര്‍ശനം. നെതര്‍ലന്‍ഡ്സ് മാതൃകയെക്കുറിച്ച് അവിടെപ്പോയി പഠിച്ചശേഷം തുടര്‍ നടപടിയെക്കുറിച്ച് ആര്‍ക്കുമറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ലാക്കാക്കിയുള്ള വിമര്‍ശനവും ഉയര്‍ത്തി. കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ നവകേരള മിഷന്‍ കോഓര്‍ഡിനേറ്റര്‍ കൂടിയായിരുന്നു ചെറിയാന്‍.

ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു യൂട്യൂബ് ചാനല്‍ ജനുവരി ഒന്നിന്

ജനുവരി ഒന്നുമുതല്‍ ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യൂട്യൂബ് ചാനല്‍ ആരംഭിക്കുമെന്ന് ചെറിയാന്‍ പറഞ്ഞു. ചാനല്‍ നയം തികച്ചും സ്വതന്ത്രം.രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടും. അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും.
കോവിഡ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ കേരളത്തിനായി യത്‌നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്‌കാരത്തിനായി ശബ്ദിക്കും. കാര്‍ഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്രയെന്നും ചെറിയാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com